തിരുവനന്തപുരം: മാളികപ്പുറം സിനിമ കണ്ടുവെന്നും ചിത്രം വളരെ ഇഷ്ടപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായം അദ്ദേഹം പങ്കുവച്ചത്. ” ലതയോടൊപ്പം മാളികപ്പുറം കണ്ടു. ചിത്രം നന്നായിരിക്കുന്നു. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു” എന്നാണ് അദ്ദേഹം കുറിച്ചത്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് തീയേറ്ററുകളിൽ പ്രദർശനം തുടരുന്നത്.
സിനിമാ ആസ്വാദകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരുന്നു. സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ്. മാളികപ്പുറത്തിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും ഒരിക്കൽ കൂടി നന്ദി. കാണാത്തവർ ഉടൻ തന്നെ സിനിമ കാണണം. വാക്കുകൾ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
ആദ്യം കേരളത്തിലെ 140 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ 30 സ്‌ക്രീനുകൾ കൂടി വർദ്ധിച്ച് 170 സ്‌ക്രീനുകളിലാണ് മാളികപ്പുറം വിജയകരമായി പ്രദർശനം തുടരുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post