തിരുവനന്തപുരം; ആയുധപ്പുരകളായി സംസ്ഥാനത്തെ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സംസ്ഥാന ഇന്റലിജൻസ് ആണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൻ തോതിൽ ആയുധങ്ങൾ നിർമ്മിക്കുന്നതായുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് കൈമാറി.
പ്രവൃത്തി പരിചയത്തിന്റെ മറവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്രവിഷയങ്ങൾക്ക് വേണ്ടിയുള്ള ലാബുകളിലാണ് ആയുധങ്ങൾ നിർമ്മിക്കുന്നത് എന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. എൻജിനീയറിംഗ് കോളേജുകൾ, ഐഐടികൾ എന്നിവിടങ്ങളിൽ മെക്കാനിക്കൽ ലാബുകളിലാണ് ആയുധങ്ങൾ നിർമ്മിക്കുന്നത്. വടിവാളുകൾ, കത്തികൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ ഇവിടങ്ങളിൽ നിർമ്മിക്കുന്നുണ്ട്. ക്യാമ്പസുകളിൽ ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്താറുള്ളത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യാപകർ മൗനം പാലിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
അടുത്തിടെ ധനുവച്ചപുരം ഗവ.ഐടിഐ ലാബിൽ നിന്നും വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇന്റലിജൻസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
അതേസമയം ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപന മേധാവിമാർക്ക് ആഭ്യന്തര വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ലാബിലെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കണമെന്ന് നിർദ്ദേശിച്ച് സാങ്കേതിക സർവ്വകലാശാല സർക്കുലറും പുറത്തിറക്കി.
Discussion about this post