തിരുവനന്തപുരം : ലക്ഷങ്ങൾ വിലമതിക്കുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ചയാൾ പിടിയിൽ. കൊല്ലം ചവറ പുതുക്കാട് സ്വദേശി വിനീത് ക്ലീറ്റസാണ്(28) അറസ്റ്റിലായത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ചെടികളാണ് ഇയാൾ മോഷ്ടിച്ചത്.
അമരവിള കൊല്ലയിൽ മഞ്ചാംകുഴി ഗ്രീൻ ഹൗസിൽ ഐ.ആർ.ഇ റിട്ട. ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ നട്ടുവളർത്തിയിരുന്ന പ്രത്യേക ഇനത്തിൽപ്പെട്ട 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാൾ കവർന്നത്. അലങ്കാര ചെടികളുടെ പരിപാലനത്തിന് 2017 ൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയവരാണ് ഇരുവരും.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് സ്ത്രീവേഷം ധരിച്ചെത്തി വിനീത് മോഷണം നടത്തിയത്. 2011 മാർച്ചിലും ആന്തൂറിയം ചെടികൾ മോഷ്ടിക്കാനായി ഇയാൾ വേഷം മാറി വീട്ടിലെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്.
മോഷ്ടിച്ച ചെടികൾ ഫേസ്ബുക്ക് വഴിയാണ് പ്രതി വിറ്റഴിച്ചത്. മോഷണ ശേഷം ബംഗളൂരുവിൽ പോയി ഒളിവിൽ കഴിഞ്ഞിരുന്നു. കേസിൽ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
Discussion about this post