പട്ന: രാമചരിതമാനസത്തെയും മനുസ്മൃതിയെയും അവഹേളിച്ച ബിഹാർ വിദ്യാഭ്യാസമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ ഗ്രന്ഥങ്ങളെ അവഹേളിച്ച മന്ത്രി ചന്ദ്രശേഖറിനെ ക്യാബിനറ്റിൽ നിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബിജെപി ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ തനിക്കൊന്നും അറിയില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
രാമായണത്തെ ആസ്പദമാക്കി രചിച്ച രാമചരിതമാനസം സമൂഹത്തിൽ വിദ്വേഷം പരത്തുന്നു എന്നായിരുന്നു മന്ത്രി പറഞ്ഞത്. നളന്ദ ഓപ്പൺ സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. രാമചരിതമാനസവും മനുസ്മൃതിയും സമൂഹത്തെ വിഭജിക്കുന്നുവെന്നും മന്ത്രി ചന്ദ്രശേഖർ പറഞ്ഞു.
ഹൈന്ദവ ഗ്രന്ഥങ്ങൾക്കെതിരായ മഹാസഖ്യ നേതാവിന്റെ പ്രസ്താവനയിൽ കോൺഗ്രസ് മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിഷയത്തിലെ കോൺഗ്രസിന്റെ മൗനം പരിഹാസ്യമാണെന്നും ബിജെപി വ്യക്തമാക്കി.
ഇത്തരത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന മന്ത്രിക്ക് തത്സ്ഥാനത്ത് തുടരാൻ യാതൊരു അർഹതയുമില്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി ചൗബെ പറഞ്ഞു. വിഷയത്തിൽ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നിലപാട് വ്യക്തമാക്കിയേ മതിയാകൂവെന്ന് ബിജെപി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദി ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന വിവരക്കേടും അസംബന്ധവുമാണെന്ന് അയോധ്യയിലെ സന്യാസിവര്യൻ ജഗദ്ഗുരു പരമഹംസ ആചാര്യയും ചൂണ്ടിക്കാട്ടി.
Discussion about this post