ബംഗളൂരു: ബംഗളൂരു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പുളളിപ്പുലി കടന്നതായി അഭ്യൂഹം. വാർത്ത പരന്നതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ വനം വകുപ്പ് യൂണിവേഴ്‌സിറ്റി അധികൃതർക്ക് നിർദ്ദേശം നൽകി.
രാത്രികാലങ്ങളിൽ ഉൾപ്പെടെ ക്യാമ്പസിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുലിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സംശയകരമായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ മേലധികാരികളെ അറിയിക്കണമെന്നും സർവ്വകലാശാല മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമാണ് അറിയിപ്പ് നൽകിയത്. ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുലി ക്യാമ്പസിനുളളിൽ ഉണ്ടെന്ന് സ്ഥിരീകരിക്കത്തക്ക വിവരങ്ങൾ ആരും ഇതുവരെ നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ ക്യാമ്പസിനുളളിൽ നടക്കാനിറങ്ങിയവർ പുലിയെ കണ്ടതായി ഒരു ഗവേഷക വിദ്യാർത്ഥി വെളിപ്പെടുത്തിയതോടെയാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്.
ക്ലാസുകൾ നിർത്തിവെച്ചിട്ടില്ലെന്നും കഴിവതും സംഘമായി ചേർന്ന് സഞ്ചരിക്കാൻ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർവ്വകലാശാല രജിസ്ട്രാർ മഹേഷ് ബാബു പറഞ്ഞു. ക്യാമ്പസിലെ സുരക്ഷാ ജീവനക്കാർക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം തിരുപ്പതിയിലെ ശ്രീവെങ്കിടേശ്വര വെറ്ററിനറി സർവ്വകലാശാല പ്രദേശത്ത് നിന്ന് ആന്ധ്ര വനം വകുപ്പ് പുളളിപ്പുലിയെ പിടികൂടിയിരുന്നു. കാടിനുളളിൽ കെണി സ്ഥാപിച്ചായിരുന്നു പുലിയെ പിടികൂടിയത്. ആറോളം ക്യാമറകൾ സ്ഥാപിച്ച് പുലിയുടെ നീക്കങ്ങൾ മനസിലാക്കിയാണ് അന്ന് കെണി സ്ഥാപിച്ച് പുലിയെ കുടുക്കിയത്.
Discussion about this post