സന്നിധാനം: പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കാനായി ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ പ്രവാഹം. വലിയ തോതിലാണ് അയ്യപ്പൻമാർ മല കയറുന്നത്. 2000 ത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പരമ്പരാഗത കാനനപാതയിലും മറ്റും പർണശാലകൾ കെട്ടി മകരജ്യോതിക്കായി കാത്തിരിക്കുന്ന ഭക്തരും ഇക്കുറി ധാരാളമാണ്.
കോവിഡിന്റെ നിയന്ത്രണങ്ങൾ ഒഴിഞ്ഞ മണ്ഡലകാലമായതിനാൽ തുടക്കം മുതൽ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വലിയ തോതിൽ തീർത്ഥാടക പ്രവാഹമായിരുന്നു ശബരിമലയിൽ ഇക്കുറി ദൃശ്യമായത്. പല ഘട്ടങ്ങളിലും സർക്കാരും ദേവസ്വം ബോർഡും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്നതിനും വിശ്വാസി സമൂഹം സാക്ഷിയാകേണ്ടി വന്നു. പല ദിവസങ്ങളിലും അയ്യനെ കണ്ടുതൊഴുതവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മകരജ്യോതിക്ക് തിരക്ക് നിയന്ത്രിക്കാൻ പോലീസും വലിയ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
പന്തളം കൊട്ടാരത്തിൽ നിന്ന് അയ്യപ്പന് ചാർത്താനെത്തിക്കുന്ന തിരുവാഭരണ പേടകങ്ങളെ വരവേൽക്കാൻ സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 11 മണിക്ക് നെയ്യഭിഷേകം അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും.
തുടർന്ന് വൈകിട്ട് വൈകീട്ട് 5.30 ഓടെ തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. കൊടിമര ചുവട്ടിൽ പേടകങ്ങൾ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. വൈകിട്ട് 6.30 ന് ശ്രീകോവിലിൽ ദീപാരാധന പൂർത്തിയാകുന്നതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
രാത്രി 8.45നാണ് മകര സംക്രമ പൂജ. ശനിയാഴ്ച പകൽ 12 മണി വരെ മാത്രമായിരിക്കും ഭക്തർക്ക് പ്രവേശനം.
Discussion about this post