കൊച്ചി: തൃക്കാക്കര അസി.കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. കേസിൽ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കാക്കനാട്ട് മജിസ്‌ടേറ്റ് കോടതിയുടെ നടപടി. 2009 ഫെബ്രുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം.
25 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യാനായി വിജയകുമാറിനെ കമ്മീഷണർ ഓഫീസിലേക്ക് വിളിച്ച് വരുത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം. ചോദ്യം ചെയ്യുന്നതിനിടെ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് വിജയകുമാർ കൈ ഞരമ്പ് മുറിച്ചെന്നാണ് കേസ്. പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും ആത്മഹത്യാ ശ്രമത്തിനുമാണ് വിജയകുമാറിനെതിരെ കേസെടുത്തത്.
എന്നാൽ വിജയകുമാർ കുറ്റം ചെയ്തതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസിലെ പോലീസ് ഉദ്യോഗസ്ഥർ ഒഴികെ രണ്ട് സാക്ഷികളുടെ മൊഴികൾ വിജയകുമാറിന് അനുകൂലമായിരുന്നു. തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വതന്ത്രസാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും മജിസ്‌ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post