റൂർക്കല: ഒഡീഷയിൽ നടക്കുന്ന 15ാമത് ഹോക്കി ലോകകപ്പിൽ സ്‌പെയിനെതിരെ തകർപ്പൻ ജയവുമായി വിജയത്തുടക്കമിട്ട് ഇന്ത്യ. റൂർക്കലയിലെ ബിർസമുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം. അമിത് രോഹിദാസ്, ഹാർദ്ദിക് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. 12ാം മിനിട്ടിലും 26ാം മിനിട്ടിലുമായിരുന്നു ഗോൾനേട്ടം. മലയാളി താരം ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾവല കാത്തത്.
മത്സരത്തിൽ രോഹിദാസ് നേടിയ ഗോൾ ലോകകപ്പ് വേദിയിലെ ഇന്ത്യയുടെ 200ാം ഗോൾ കൂടിയാണ്. അതേസമയം ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെയിൽസിനെതിരെ വമ്പൻ ജയം നേടിയ ഇംഗ്ലണ്ടാണ് പൂൾ ഡിയിൽ ഒന്നാമത്. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഞായറാഴ്ച റൂർക്കലയിൽ നടക്കുന്ന പൂൾ ഡി മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
ലോകകപ്പ് കിരീടമെന്ന ഉറച്ച ലക്ഷ്യമിട്ടാണ് ഇക്കുറി ടീം ഇന്ത്യ മത്സരത്തിനിറങ്ങിയിരിക്കുന്നത്. 1975ൽ അജിത്പാൽ സിംഗിന്റെ നേതൃത്വത്തിൽ ക്വാലാലംപൂരിൽ കിരീടം നേടിയതിന് ശേഷം, ഇന്ത്യ ക്വാർട്ടർ ഫൈനലിനപ്പുറം പോയിട്ടില്ല. ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയതിന്റെ കരുത്തിലാണ് ഇക്കുറി ടീം അംഗങ്ങൾ മത്സരിക്കുന്നത്.
Discussion about this post