ഭോപ്പാൽ: നെറ്റിയിൽ കുറി തൊടുന്നതിനും കയ്യിൽ ചരട് കെട്ടുന്നതിനും വിദ്യാർത്ഥികൾക്ക് വിലക്ക് ഏർപ്പെടുത്തി മദ്ധ്യപ്രദേശിലെ മിഷണറി സ്‌കൂൾ. ഖാണ്ഡ്‌വയിലെ സെന്റ്. ജോസഫ് സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ശിശുക്ഷേമ സമിതി സ്‌കൂൾ പ്രിൻസിപ്പാളിനോട് വിശദീകരണം തേടി.
വെള്ളിയാഴ്ച ശിശുക്ഷേമ സമിതി മുന്നറിയിപ്പ് ഇല്ലാതെ സ്‌കൂളിൽ എത്തി പരിശോധന നടത്തിയിരുന്നു. സ്‌കൂളിലെ രീതികളെക്കുറിച്ചും അദ്ധ്യാപകരുടെ പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം അംഗങ്ങൾ വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം ആരാഞ്ഞിരുന്നു. അപ്പോഴാണ് സ്‌കൂളിലെ വിലക്കുകളെക്കുറിച്ച് വിദ്യാർത്ഥികൾ വെളിപ്പെടുത്തിയത്.
നെറ്റിയിൽ ചന്ദനക്കുറിയിട്ടും കയ്യിൽ ചരടുകെട്ടിയും സ്‌കൂളിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പെൺകുട്ടികൾ പൊട്ടുതൊടാൻ പാടില്ല. ഉത്സവങ്ങളിൽ മൈലാഞ്ചിയിട്ട് ക്ലാസിലേക്ക് വരുന്നതിനും വിലക്കുണ്ട്. കഴുത്തിൽ മാലയിടാനും അധികൃതർ അനുവദിക്കില്ല. ഹിന്ദി സംസാരിച്ചാൽ ഭീമമായ പിഴ ഈടാക്കുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ ഓംകാർ സിംഗാണ് പ്രിൻസിപ്പാളിനോട് വിശദീകരണം തേടിയത്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു.
Discussion about this post