ന്യൂഡൽഹി : ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ഏറ്റവും ഫലപ്രദമാണെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു. ജി 20 യോഗത്തിനും ഇന്ത്യൻ പോളിസി തിങ്ക് ടാങ്ക് സംഘടിപ്പിക്കുന്ന റെയ്‌സിന ഡയലോഗിലും പങ്കെടുക്കാനുമായി യുഎസ് സെക്രട്ടറി ആന്റണി ജോൺ ബ്ലിങ്കൻ മാർച്ചിൽ ഇന്ത്യയിലെത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രമുഖ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുമായുളള ബന്ധൺ ഡൊണാൾഡ് ലു വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് വ്യാപാരികളാകാനുള്ള പാതയിലാണ് ഇന്ത്യയും അമേരിക്കയും. ഇന്ത്യയുമായുളള ബന്ധം ഏറ്റവും ഫലപ്രദവും നിർണായകവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്ത സംഘർഷത്തിൽ യുഎസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ അത് പരിഹരിക്കാൻ സാധിക്കൂ. എന്നാൽ പ്രശ്നം പരിഹരിക്കാൻ ചൈന വ്യക്തമായ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി പ്രശ്നം പരിഹരിക്കാൻ ചൈന വിശ്വാസത്തോടെയുള്ള നടപടികൾ സ്വീകരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. വാസ്തവത്തിൽ, തികച്ചും വിപരീതമായ, ആക്രമണാത്മകമായ നീക്കങ്ങളാണ് സമീപകാലത്ത് ഇന്ത്യയുടെ വടക്ക്-കിഴക്കൻ മേഖലകളിൽ ചൈന നടത്തുന്നത്. 2020 ൽ, ഗാൽവാൻ താഴ്വരയിൽ ഏറ്റുമുട്ടൽ നടന്നപ്പോൾ, യു.എസ്. ചൈനയുടെ ആക്രമണത്തെ വിമർശിക്കുകയും ഇന്ത്യക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. അമേരിക്ക എപ്പോഴും ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ സാങ്കേതിക രംഗത്തും ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്നുണ്ട്. അമേരിക്ക ഇതുവരെ പല രാജ്യങ്ങളുമായും പങ്കുവെച്ചിട്ടില്ലാത്ത 30 അത്യാധുനിക പ്രെഡേറ്റർ സായുധ ഡ്രോണുകൾ, MQ9B വാങ്ങാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് ലു പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ചും യുഎസ് ആശങ്കയറിയിച്ചു. താലിബാന്റെ പുതിയ നിയമങ്ങൾ കാരണം സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ലെന്നും അവർക്ക് സഹായം എത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ താലിബാന്റെ സമീപകാല തീരുമാനങ്ങൾ അഫ്ഗാൻ സമൂഹത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post