തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് തടയിടാൻ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വാഹന നമ്പറുകൾക്ക് പുതിയ സീരീസ് നൽകും. സർക്കാർ വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് എത്തിയത്. ഇതിന്റെ ഭാഗമായി ചട്ടം ഭേദഗതി ചെയ്യും.
നിലവിൽ സർക്കാർ വാഹനങ്ങളുടെ കണക്ക് മോട്ടോർവാഹന വകുപ്പിന്റെ കൈവശമില്ല. ഇതാണ് വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാകുന്നത്. പ്രത്യേക സീരിസിൽ രജിസ്റ്റർ ചെയ്യാത്തതുകൊണ്ടാണ് കണക്ക് സൂക്ഷിക്കാൻ കഴിയാത്തത് എന്നാണ് ഇതിന് മോട്ടോർവാഹന വകുപ്പ് നൽകുന്ന വിശദീകരണം. ഈ സാഹചര്യത്തിലാണ് പ്രത്യേക സീരീസുകൾ നൽകാനുള്ള ആലോചന. പുതിയ നമ്പറുകൾ നൽകുന്ന കാര്യം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും.
മൂന്ന് തരത്തിലാണ് പുതിയ നമ്പർ സീരീസ് ക്രമീകരിക്കുക. സർക്കാർ വാഹനങ്ങൾക്ക് കെ.എൽ 1 എഎ രജിസ്‌ട്രേഷനായിരിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് കെ എൽ 15 ബിയും, അർദ്ധ സർക്കാർ-സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്ക്
കെഎൽ15-എസിയുമായിരിക്കും രജിസ്‌ട്രേഷൻ നമ്പറുകൾ. പുതിയ ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തര പുറത്തിറങ്ങിയാൽ സർക്കാർ വാഹനങ്ങൾ പുതിയ സീരീസിലേക്ക് റി-രജിസ്റ്റർ ചെയ്യണം. പുതിയ വാഹനങ്ങൾക്ക് പുതിയ സീരീസ് ആയിരിക്കും.
അതേസമയം കാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥർക്കുള്ള അധികാരം പരിമിതിപ്പെടുത്താനും ആലോചനയുണ്ട്.
Discussion about this post