കൊല്ലം: പത്തനാപുരത്ത് പോലീസിനെ അക്രമിച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. സിപിഎം പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റി അംഗം ഡെൻസൻ വർഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ ദിവസം പോലീസിനെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാം പ്രതിയായ അനിൽകുമാർ ഇപ്പോഴും ഒളിവിലാണ്. പൊലീസുകാരെ ആക്രമിച്ചു, ജോലി തടസ്സപ്പെടുത്തി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.
ഡെൻസൻ വർഗീസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 18നാണ് സംഭവം. പത്തനാപുരം ടൗണിൽ ലോകകപ്പ് ഫുട്ബോൾ കാണാനുള്ള സൗകര്യം ക്രമീകരിച്ചിരുന്നു. ഇതിനിടെ ഒരു സംഘം യുവാക്കൾ ബൈക്കുകൾ റോഡിൽവച്ച് മാർഗതടസ്സം ഉണ്ടാക്കുകയും ലൈറ്റുകൾ ഓഫ് ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി മാറി. തടസ്സം പിടിക്കാൻ ചെന്ന മറ്റൊരു പോലീസുകാരനെ ഇവർ അസഭ്യം പറയുകയും യൂണിഫോമിൽ കയറി പിടിക്കുകയും കീഴ്താടിക്ക് അടിക്കുകയും ചെയ്തു.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ അരങ്ങേറിയിരുന്നു. തിരുവനന്തപുരത്തും പോലീസിനെതിരെ ആക്രമണം നടന്നിരുന്നു.
Discussion about this post