ന്യൂഡൽഹി: എംവി ഗംഗാ വിലാസ് ക്രൂയിസ് ബിഹാറിൽ കുടുങ്ങിപ്പോയെന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് എക്സോട്ടിക് ഹെറിറ്റേജ് ഗ്രൂപ്പ് ചെയർമാൻ രാജ് സിംഗ്. നേരത്തെ ഷെഡ്യൂൾ ചെയ്തപ്രകാരം കപ്പൽ ഇപ്പോൾ പാട്‌നയിലാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ചാരത്തിൽ ക്രമീകരിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലേക്കും വലിയ കപ്പലിൽ പോകാനാകില്ല. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികൾക്കായി പലയിടങ്ങളിലും ബോട്ടുകൾ ക്രമീകരിച്ചിട്ടുണ്ട്. ക്രൂയിസ് കപ്പൽ എല്ലായ്‌പ്പോഴും പ്രധാന പാതയിൽ തന്നെയാകും തുടരുകയെന്നും അദ്ദേഹം വ്യക്തമാക്കി.
51 ദിവസത്തെ യാത്രയ്ക്ക് പുറപ്പെട്ട ഗംഗാവിലാസ് മൂന്നാം ദിവസം ഗംഗയിലെ ആഴം കുറഞ്ഞ ഭാഗത്ത് കുടുങ്ങിപ്പോയെന്നും, യാത്രക്കാരെ ചെറുബോട്ടുകളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നുമായിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കാട്ടി അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.
പുരാവസ്തു കേന്ദ്രമായ ചിരന്ദിലേക്ക് സഞ്ചാരികൾക്ക് പോകുന്നതിന് വേണ്ടിയാണ് കപ്പൽ നിർത്തിയത്. ചെറിയ പാതകളിലൂടെ ഈ കപ്പലിന് പോകാൻ സാദ്ധ്യമല്ല. അത്തരം കേന്ദ്രങ്ങളിൽ ചെറുബോട്ടുകളടക്കം യാത്രക്കാർക്ക് വേണ്ടി നേരത്തെ തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഷെഡ്യൂൾ അനുസരിച്ച് തന്നെ ഗംഗാവിലാസ് യാത്ര തുടരുമെന്നും ഇൻലാൻഡ് വാട്ടർവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ സഞ്ജയ് ബന്ദോപാധ്യായ പറഞ്ഞു. ഗംഗാവിലാസിനെ കുറിച്ച് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീതടങ്ങൾ, തുടങ്ങിയവയിലൂടെയും പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50ഓളം വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെയാണ് കപ്പൽ കടന്നു പോകുന്നത്. മണിക്കൂറിൽ 12 മുതൽ 20 കിലോമീറ്റർ വരെ വേഗതയിലാണ് കപ്പലിന്റെ സഞ്ചാരം. സഞ്ചാരികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും കപ്പലിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഒരു ദിവസം 25,000 രൂപയും ബംഗ്ലാദേശിൽ 50,000 രൂപയുമാണ് യാത്രയുടെ നിരക്ക്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 5 സംസ്ഥാനങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരമാണ് ക്രൂയിസ് സഞ്ചരിക്കുന്നത്.
Discussion about this post