പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനം പൂർത്തിയായതോടെ ശബരിമല നടയടച്ചു. തിരുവാഭരണ പേടക സംഘം രാവിലെ പന്തളത്തേക്ക് മടങ്ങി. നടയടച്ചതിന് പിന്നാലെ മാളികപ്പുറത്ത് ഗുരുതിയും നടന്നു.
രാവിലെ ആറ് മണിയോടെയായിരുന്നു തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി രാജപ്രതിനിധി എത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ ആചാരമായ ചടങ്ങുകളില്ലാതെയായിരുന്നു തിരുവാഭരണ പേടക സംഘം മടങ്ങിയത്. ഭക്തരുടെ ശബരിമല ദർശനത്തിനായുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് പന്തളം രാജപ്രതിനിധിയ്ക്ക് മാത്രമാണ് ദർശനത്തിന് അനുവാദമുള്ളത്.
മണ്ഡല മകരവിളക്ക് തീർത്ഥാടനം പൂർത്തിയാകുമ്പോൾ ഇക്കുറി ശബരിമലയിൽ 300 കോടിയിലധികം രൂപയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം 312 കോടിയിലധികം രൂപയാണ് ഭക്തരിൽ നിന്നും കാണിക്കയായി ലഭിച്ചിരിക്കുന്നത് . കാണിക്കയായി ലഭിച്ച നാണയങ്ങൾ ഇതുവരെ പൂർണമായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ഇതിനായി ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറയുന്നത്. ഇതിന് ശേഷമേ വരുമാനം സംബന്ധിച്ച യഥാർത്ഥ കണക്കുകൾ പുറത്തുവിടുകയുള്ളൂ.
Discussion about this post