ന്യൂഡൽഹി: ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെടാൻ അനുമതി തേടി ഡൽഹി കലാപ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർത്ഥി നേതാവ് ഒമർ ഖാലിദ്. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹി കോടതിയിൽ ഹർജി നൽകി. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് കോടതി നോട്ടീസ് അയച്ചു.
ഇന്നലെയാണ് ഫോൺ വിളിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ഒമർ
ഖാലിദ് കോടതിയെ സമീപിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്തിന് മുൻപാകെയായിരുന്നു ഹർജി നൽകിയത്. എല്ലാ ദിവസവും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിൽ വിളിക്കാൻ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. ഹർജി കോടതി നാളെ പരിഗണിക്കും.
നേരത്തെ സമാന ആവശ്യം ചൂണ്ടിക്കാട്ടി ഇതേ കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ എന്നിവർ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ അയച്ച നോട്ടീൽ ജയിൽ സൂപ്രണ്ട് മറുപടി നൽകിയിരുന്നു. ഈ ഹർജികളിലും കോടതി നാളെ വിധി പറയും.
2020 ൽ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക അക്രമങ്ങൾ അഴിച്ചുവിട്ട കേസിലാണ് ഒമർ ഖാലിദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച ഒമർ ഖാലിദ് ജാമ്യത്തിനായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നിരവധി തെളിവുകളാണ് ഒമർ ഖാലിദിനെതിരെ പോലീസിന് ലഭിച്ചത്.
Discussion about this post