തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തിന്റെ പേരിൽ സസ്‌പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കി. ഗുണ്ടാ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് നടപടി നേരിട്ട മംഗലപുരം എഎസ്‌ഐ ജയനാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിദിന് നേരെ ഭീഷണി മുഴക്കിയത്.
സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്‌പെൻഡ് ചെയ്തത് എന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗുണ്ടാ ബന്ധത്തിൻറെ പേരിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എസ്എച്ച്ഒ അടക്കം ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും, എസ് ഐ ഉൾപ്പെടെ 25 പേർക്ക് കൂട്ടം സ്ഥലമാറ്റവുമാണ് നൽകിയത്. റൂറൽ എസ്പി ഡി.ശിൽപ്പയാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
അനൂപ് കുമാർ, ഗോപകുമാർ, സുധികുമാർ, ജയൻ, കുമാർ എന്നിവരെ ഗുണ്ടാബന്ധം കണ്ടെത്തിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. എസ്എച്ച്ഒ സജേഷിന് കഴിഞ്ഞ ദിവസമാണ് സസ്പെൻഷൻ ലഭിച്ചത്. മണ്ണ്, ഗുണ്ടാ മാഫിയാ ബന്ധത്തിന്റെ പേരിലാണ് എല്ലാവർക്കെതിരെയും നടപടി എടുത്തത്.
Discussion about this post