സിഡ്നി: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് വിവാദത്തിൽ. പെൺ സുഹൃത്ത് ജെയ്ഡ് യാർബ്രോയുമായുണ്ടായ കലഹമാണ് ക്ലാർക്കിനെ വിവാദത്തിലാക്കിയത്. ക്യൂൻസ് ലാൻഡിലെ നൂസയിൽ അവധി ആഘോഷിക്കാനെത്തിയ ക്ലാർക്കുമായി ജെയ്ഡ് കലഹിക്കുന്നതിന്റെയും മുഖത്തടിക്കുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നതോടെ താരത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ പൊതുജനശല്യം ഉണ്ടാക്കിയതിന് ക്ലാർക്കിനും യാർബ്രോയ്ക്കും ക്യൂൻസ് ലാൻഡ് പോലീസ് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുളള കലഹത്തിന്റെ വീഡിയോ ഡെയ്ലി ടെലിഗ്രാഫ് ഉൾപ്പെടെയുളള മാദ്ധ്യമങ്ങളും പുറത്തുവിട്ടു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള ബോർഡർ ഗവാസ്കർ ട്രോഫിയുടെ കമന്റേറ്ററി പാനലിലുളള താരമാണ് മൈക്കൽ ക്ലാർക്ക്. വിവാദം ചൂടുപിടിച്ചതോടെ ക്ലാർക്കിനെ ഇതിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഫെബ്രുവരി ഒൻപതിന് നാഗ്പൂരിലാണ് നാല് ടെസ്റ്റുകൾ അടങ്ങിയ പരമ്പര ആരംഭിക്കുക. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ക്ലാർക്കിന് ഒരു സ്കിൻ കെയർ ബ്രാൻഡിന്റെ പരസ്യം നഷ്ടമായതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ക്ലാർക്കിന്റെ മുൻകാമുകിയുമായുളള ബന്ധത്തെച്ചൊല്ലിയാണ് ജെയ്ഡ് രോഷാകുലയാകുന്നത്. ക്ലാർക്കിനെ ഇവർ പിടിച്ചുതളളുന്നതിന്റെയും തല്ലുന്നതിന്റെയുമാണ് വീഡിയോ. ദൃശ്യങ്ങൾ സ്പഷ്ടമല്ലെങ്കിലും ശബ്ദം കൃത്യമായി വീഡിയോയിൽ കേൾക്കാം. ഫാഷൻ ഡിസൈനറായ പിപ്പ് എഡ്വേർഡ്സ് ആണ് ക്ലാർക്കിന്റെ മുൻ കാമുകി.
സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷെ വിഷയം ചർച്ചയായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2015 ൽ ഓസ്ട്രേലിയ ലോകകപ്പ് നേടിയത് ക്ലാർക്കിന്റെ നായകത്വത്തിലായിരുന്നു.
Discussion about this post