തിരുവനന്തപുരം: ലഹരി വിൽപ്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയതിന് പ്രതികൾ മർദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും ഭീഷണി ഒഴിയുന്നില്ല. തിരുവനന്തപുരം പിരപ്പൻകോട് മാണിക്കൽ പഞ്ചായത്തിലെ ലതികയ്ക്കും മകൾക്കുമാണ് ദുരനുഭവം. വീടിനടുത്ത് ലഹരി ഉപയോഗം കണ്ടാൽ വിളിച്ച് അറിയിക്കണമെന്നും വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ലഹരിക്കെതിരായ ‘യോദ്ധാവ്’ പദ്ധതിയിലൂടെ സർക്കാർ നൽകിയ ഉറപ്പ് വിശ്വസിച്ചാണ് പോലീസിനെ വിളിച്ച് പെൺകുട്ടി വിവരം പറയുന്നത്. തുടർച്ചയായി പരാതി പറഞ്ഞിട്ടും പോലീസിനും എക്‌സൈസിനും പ്രതികൾക്കെതിരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.
ഈ മാസം ഏഴാം തിയതി രാത്രിയാണ് അയൽവാസിയും ബന്ധുവുമായ മുരുകന്റെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ പ്രതി ലതികയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം അമ്മയേയും മകളേയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരാതി പോലീസിൽ അറിയിച്ചതിന്റെ പേരിലാണ് മുരുകനും ഭാര്യയും അനുജന്റെ ഭാര്യയും അതിക്രൂരമായി മർദ്ദിച്ചത്. പുലർച്ചെ തന്നെ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്ന് അമ്മയും മകളും പറയുന്നു.
സ്‌കൂളിലെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം യോദ്ധാവിനും പിന്നീട് പോലീസിനും പെൺകുട്ടി പരാതി നൽകിയത്. എന്നാൽ ലഹരി സംഘത്തെക്കുറിച്ച് പരാതി നൽകിവരെക്കുറിച്ചുള്ള വിവരം രഹസ്യമായി പോലീസ് സൂക്ഷിക്കുമെന്ന് പറയുമ്പോൾ എങ്ങനെ വിവരങ്ങൾ ചോർന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ അമ്മ ചോദിക്കുന്നത്. ലഹരി സംഘത്തിന്റെ ഭീഷണി കാരണം ക്രിസ്മസ് അവധിയ്ക്ക് ശേഷം സ്‌കൂളിൽ പോകാനാകാതെ പഠിപ്പു മുടങ്ങിയ വിദ്യാർത്ഥിനിയ്ക്ക് തിങ്കളാഴ്ച മുതൽ സ്‌കൂൾ ബസ് സൗകര്യം സൗജന്യമായി നൽകാനാണ് പിടിഎ തീരുമാനം.
അതേസമയം പരാതിക്ക് പിന്നിൽ അയൽവാസികളും ബന്ധുക്കളുമായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്നാണ് പോലീസിന്റെ വാദം. കുടുംബ വഴക്കിനെ തുടർന്ന് വീട് കയറി മർദ്ദിച്ചുവെന്നാണ് ആദ്യം പരാതി നൽകിയത്. പരിശോധനയ്ക്ക് കൊണ്ടു പോകുമ്പോഴും ലഹരിമരുന്ന് സംഘത്തെ കുറിച്ച് പോലീസിനോട് പറഞ്ഞിരുന്നില്ല. ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും പോലീസ് പറയുന്നു.
Discussion about this post