ന്യൂയോർക്ക് : എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിന് അന്താരാഷ്ട്ര ബഹുമതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വിഖ്യാത സംവിധായകൻ ജയിംസ് കാമറൂൺ നേരിട്ട് സിനിമയെ പ്രശംസിച്ചിരുന്നു. സംവിധായകൻ എസ്എസ് രാജമൗലിയും അണിയറ പ്രവർത്തകരുമായും അദ്ദേഹം സംസാരിച്ചിരുന്നു. ഈ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇവർ സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
രാജമൗലി തന്നെയാണ് കാമറൂണിനോട് ആദ്യം സംസാരിക്കുന്നത്. ” താങ്കളുടെ എല്ലാ സിനിമകളും കണ്ടു. ടെർമിനേറ്റർ, അവതാർ, ടൈറ്റാനിക്, എന്നിവയെല്ലാം. താങ്കൾ വലിയൊരു പ്രചോദനമാണ്” എന്നാണ് രാജമൗലി പറഞ്ഞത്. ” നന്ദി.. നിങ്ങളുടെ കഥാപാത്രങ്ങൾ കാണുമ്പോൾ അത് ശരിയാണെന്ന് തോന്നാറുണ്ട്” കാമറൂൺ മറുപടി നൽകി.
”ചിത്രത്തിന്റെ സെറ്റപ്പ്, തീയുടെയും ജലത്തിന്റെയും കഥ.. ബാക്ക് സ്റ്റോറിയിൽ എന്താണ് സംഭവിച്ചത് എന്ന് താങ്കൾ കാണിച്ച രീതി.. എന്നിവയെല്ലാം അതിശയകരമാണ്. എല്ലാം ഒരു ഹോംലി സെറ്റപ്പ് പോലെയാണ്. ട്വിസ്റ്റുകളും ടേണുകളും സൗഹൃദവുമെല്ലാം, മറ്റൊരാളെ കൊല്ലാൻ കഴിയാത്ത അവസ്ഥ.. അതെല്ലാം വളരെ ശക്തമാണ്” എന്ന് കാമറൂൺ പറഞ്ഞു.
” പുരസ്‌കാരത്തേക്കാൾ വലുതാണ് എനിക്ക് നിങ്ങളുടെ വാക്കുകൾ എന്നായിരുന്നു രാജമൗലിയുടെ മറുപടി. നിങ്ങൾ സിനിമ കണ്ടുവെന്ന് തന്നെ എനിക്ക് വിശ്വസിക്കാനാവുന്നില്ല.. ” എന്നും രാജമൗലി പറഞ്ഞു.
കാമറൂൺ ആർആർആർ രണ്ട് തവണ കണ്ടുവെന്നാണ് ഭാര്യ പറഞ്ഞ്. ” ഒരു കുട്ടിയെ പോലെയാണ് കാമറൂൺ സിനിമ ആസ്വദിച്ചത്. ആദ്യം അദ്ദേഹമത് കണ്ടു. പിന്നെ എന്നോട് കാണാൻ നിർദ്ദേശിച്ചു. ഓരോ സീനുകളെത്തുമ്പോൾ എനിക്ക് വിശദീകരിച്ച് തരാനും അദ്ദേഹം ശ്രമിച്ചു. എന്നാൽ ഞാൻ അദ്ദേഹത്തെ തടഞ്ഞു. പക്ഷേ സ്‌പോയിലറുകളൊന്നും എനിക്ക് നൽകിയില്ല ” എന്നും കാമറൂണിന്റെ ഭാര്യ പറഞ്ഞു.
തുടർന്ന് സിനമ എത്ര ദിവസം ഷൂട്ട് ചെയ്തുവെന്നും മറ്റും കാമറൂൺ ചോദിച്ചറിഞ്ഞു. 320 ദിവസമെടുത്തു ഷൂട്ട് തീർക്കാനെന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് അത്ഭുതമായി. സെക്കന്റ് യൂണിറ്റ് പോലുമില്ലാതെയാണോ ഇത് ഷൂട്ട് ചെയ്തത് എന്നാണ് കാമറൂൺ ചോദിച്ചത്.
തുടർന്ന് എംഎം കീരവാണിയെയും കാമറൂൺ അഭിനന്ദിച്ചു. ” താങ്കളാണല്ലേ ചിത്രത്തിന്റെ കംമ്പോസർ? ഗോൾഡൻ ഗ്ലോബിൽ താങ്കളെ കണ്ടിരുന്നു. ചിത്രത്തിന്റെ സ്‌കോറിംഗ് അതിശയകരം തന്നെയാണ്. ചിത്രത്തിന്റെ തീമിനെ കെട്ടിപ്പടുക്കുന്നത് പോലെയാണ് ഇതിലെ സംഗീതം. കാഴ്ചക്കാരിൽ ഇത് കൂടുതൽ മികച്ച അനുഭവമുണ്ടാക്കുന്നു. നിങ്ങൾ വളരെ വ്യത്യസ്തമായ രീതിയിലാണ് സംഗീതം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾ കണ്ടപ്പോൾ എഴുന്നേറ്റ് നിൽക്കാൻ തോന്നി. ഇന്ത്യക്കാർക്ക് ഈ സിനിമ കാണുമ്പോൾ അഭിമാനം തോന്നിയിട്ടുണ്ടാകും” എന്ന് കാമറൂൺ പറഞ്ഞു.
തുടർന്ന് ”ഇവിടെ നിങ്ങൾ ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമുക്ക് സംസാരിക്കാം” എന്നും കാമറൂൺ രാജമൗലിയുടെ ചെവിയിൽ പറഞ്ഞു.
Discussion about this post