പാലക്കാട്: ഹൈക്കോടതി ഇടപെട്ടതുകൊണ്ടാണ് ഹർത്താലിന്റെ പേരിൽ അക്രമം നടത്തിയ
പോപ്പുലർ ഫ്രണ്ട് കുറ്റവാളികൾക്കെതിരെ ഇപ്പോഴെങ്കിലും നടപടിയുണ്ടായതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഇസ്ലാമിക ഭീകരവാദ സംഘടനകളോട് സംസ്ഥാന സർക്കാർ എടുക്കുന്ന മൃദുസമീപനം വ്യക്തമാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. പാലക്കാട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം ഹർത്താൽ നടന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ്. നിരോധനം ഉണ്ടായത് രാജ്യം മുഴുവൻ ആണ്. എന്നാൽ കേരളത്തിൽ മാത്രമായിരുന്നു ഹർത്താൽ. മുസ്ലീം സമുദായത്തെ മുഴുവൻ ആ കൂട്ടത്തിൽ കൂട്ടാനാകില്ല. മുസ്ലീം സമുദായം ഉളളതുകൊണ്ടാണ് പ്രതിഷേധമെന്ന പ്രചാരണം വിലപ്പോയില്ലെന്നും കേരളത്തിൽ ഉളളതിനെക്കാൾ കൂടുതൽ മുസ്ലീം സമുദായ അംഗങ്ങൾ ഉളള സംസ്ഥാനങ്ങളിൽ പോലും ഹർത്താൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ഭീകരവാദ സംഘടനകൾക്ക് സംസ്ഥാന സർക്കാരിന്റെ തണലിൽ അഴിഞ്ഞാടാനുളള അവസരം നൽകുകയാണ് സർക്കാർ. അതിനെ മുസ്ലീം സമുദായത്തിന്റെ ഒപ്പം ബ്രായ്ക്കറ്റിലാക്കി അവരുടെ പിന്തുണ നേടാനുളള ഹീനമായ ശ്രമമാണ് നടക്കുന്നത്.
കോടതി ഇടപെടലുകളെ നിരന്തരം വിമർശിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് സിപിഎം. കോടതികൾക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടി വരുന്നത് ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മയായി കണക്കാക്കപ്പെടുമെന്നും വി. മുരളീധരൻ പറഞ്ഞു.
Discussion about this post