ന്യൂഡൽഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ഉയർത്തിക്കാട്ടി രാജ്യത്തിനകത്തും പുറത്തും കുപ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു. ഇന്ത്യയിലെ ചില പ്രത്യേക വിഭാഗങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ വിശ്വാസം പാക് പ്രധാനമന്ത്രിയെയാണ്. ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ സമയത്ത് നമ്മൾ അത് കണ്ടതാണ്. സുപ്രീം കോടതിയേക്കാൾ വലുതാണ് ബിബിസിയെന്ന് വിശ്വസിക്കുന്നതും ആ അൽപ്പബുദ്ധികളാണെന്ന് കേന്ദ്ര മന്ത്രി പരിഹസിച്ചു.
തങ്ങളുടെ ‘വിദേശികളായ യജമാനന്മാർക്ക്‘ വേണ്ടി ഇവർ രാജ്യത്തിന്റെ അന്തസ്സ് പരമാവധി താഴ്ത്തിക്കെട്ടാൻ ശ്രമിക്കും. എന്നാൽ അതുകൊണ്ടൊന്നും കെടുത്താനാവുന്നതല്ല ഇന്ത്യയുടെ ശോഭയെന്ന് അവരെ ആരെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കണം. വെറുതെ ഇത്തരത്തിൽ സമയവും ധനവും പാഴാക്കാതെ, പുതിയ എന്തെങ്കിലും പദ്ധതികൾ കണ്ടു പിടിക്കണം. തിരഞ്ഞെടുപ്പാണ് വരുന്നത്. എല്ലാവരും പുതുമകൾ ആഗ്രഹിക്കുന്നവരല്ലേയെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.
രാജ്യവും കോടതികളും അന്താരാഷ്ട്ര സമൂഹവും തള്ളിയ കാലഹരണപ്പെട്ട ആരോപണങ്ങൾ പൊടിതട്ടിയെടുത്ത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ഇനിയും വിശ്വസിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. കാലം മാറുന്നതും ലോകവും രാജ്യവും പുരോഗമിക്കുന്നതും ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരവും ജീവിത നിലവാരവും ചിന്താശേഷിയും വർദ്ധിക്കുന്നതും ഉപജാപകർ തിരിച്ചറിയണമെന്നും കിരിൺ റിജിജു വാർത്താ ഏജൻസിയോട് പറഞ്ഞു.
രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കുമൊപ്പം ന്യൂനപക്ഷങ്ങളും പുരോഗതിയിലേക്ക് മുന്നേറുകയാണ്. രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ‘ടുക്ക്ഡെ- ടുക്ക്ഡെ‘ സംഘത്തെ വിശ്വാസത്തിലെടുക്കാൻ ഇന്ന് ന്യൂനപക്ഷമ്മോ ഭൂരിപക്ഷമോ, ആരും തന്നെ താത്പര്യപ്പെടുന്നില്ല. ഇന്ത്യയെയും ലോകനേതാവായ ഇന്ത്യൻ പ്രധാനമന്ത്രിയെയും അവഹേളിക്കാൻ ഉപജാപകർ ആയുമാക്കുന്ന ബിബിസിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തന്നെ മറുപടി നൽകിയിട്ടുണ്ട്. ബ്രിട്ടണിലെ വ്യവസായ പ്രമുഖരും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും ഭരണകർത്താക്കളും ജഡ്ജിമാരും ബിബിസിയെ തള്ളി രംഗത്ത് വന്നതും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post