മലപ്പുറം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ അരങ്ങേറിയ അതിക്രമങ്ങളുടെ പേരിൽ വസ്തുവകകൾ ജപ്തി ചെയ്യാൻ തയ്യാറാക്കിയ നേതാക്കളുടെ പട്ടികയിൽ മലപ്പുറത്തെ രണ്ട് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ പേരും ഉൾപ്പെട്ടതായി ആരോപണം. മുസ്ലിം ലീഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുസ്ലിം ലീഗ് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ അനുവദിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ജപ്തിയുടെ പേരിൽ നിരപരാധികളെ വേട്ടയാടാനുള്ള പോലീസ് നീക്കം അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്ലിം പേരുകാർ ആയതുകൊണ്ട് മാത്രം രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജപ്തിയുടെ മറവിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും സലാം പറഞ്ഞു.
ജപ്തി നടപടികൾക്കെതിരെ എസ് ഡി പി ഐ സംസ്ഥാന അദ്ധ്യക്ഷൻ മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയും രംഗത്ത് വന്നിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരെ വിവേചനപരമായ നടപടിയാണ് നടക്കുന്നത്. നഷ്ടപരിഹാരം പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കുന്നത് ശരിയല്ലെന്നും മൗലവി പറഞ്ഞു.
മിന്നൽ ഹർത്താലിലൂടെ സെപ്റ്റംബർ 27നായിരുന്നു പോപ്പുലർ ഫ്രണ്ട് ഭീകരർ കേരളത്തിൽ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടത്. കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ നശിപ്പിച്ചതിന് അഞ്ച് കോടി 20 ലക്ഷം രൂപ കെട്ടിവെക്കാൻ സെപ്റ്റംബർ 29ന് ഹൈക്കോടതി പോപ്പുലർ ഫ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘടനാ നേതാക്കൾ ഇതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.
വിധി നടപ്പിലാക്കുന്നതിൽ ആദ്യം സർക്കാർ വീഴ്ച വരുത്തിയിരുന്നു. ഇതിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. വീഴ്ച കോടതിയിൽ ഏറ്റുപറഞ്ഞ സർക്കാർ ജപ്തി നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജപ്തി നടപടികൾക്ക് സർക്കാർ തയ്യാറായത്.
Discussion about this post