ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഈദ്ഗാഹിൽ രാത്രിയോടെയായിരുന്നു സംഭവം.
പ്രദേശവാസിയായ അജാസ് അഹമ്മദ് ദേവയ്ക്കാണ് പരിക്കേറ്റത്. റോഡിലൂടെ പോകുകയായിരുന്ന അദ്ദേഹത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം അതിൽ നിന്നും രക്ഷപ്പെട്ടത്. ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ആണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അജാസ് അഹമ്മദിന്റെ പരിക്കുകൾ ഗുരുതരമല്ല. അദ്ദേഹം അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ശ്രീനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നർവാളിലും ഭീകരാക്രമണം ഉണ്ടായിരുന്നു. നർവാളിലെ റോഡരികിൽ ഉണ്ടായ ഇരട്ട ഭീകരാക്രമണങ്ങളിൽ ആറോളം പേർക്കാണ് പരിക്കേറ്റത്.
അതേസമയം ജമ്മു കശ്മീരിലെ ഷോപിയാനിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാ സേന പിടികൂടി. ഖാസിം ഭായ് എന്നറിയപ്പെടുന്ന നസീർ അഹമ്മദ് ഷെർ ഗോജ്‌രിയാണ് അറസ്റ്റിലയത്. ഭീകരാക്രമണം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. അടുത്തിടെ കശ്മീരിൽ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നകാര്യം സുരക്ഷാ സേന പരിശോധിച്ചുവരികയാണ്.
Discussion about this post