പാലക്കാട്: പാലക്കാട് ധോണിയിൽ ദിവസങ്ങളായി നാട്ടുകാരിൽ ഭീതി പടർത്തിയ പി ടി 7 എന്ന കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിൽ വിജയിച്ച ദൗത്യ സംഘത്തിന് നാട്ടുകാരുടെ സ്വീകരണം. മന്ത്രി എംബി രാജേഷ് ഉൾപ്പെടെയുളളവർ സ്ഥലത്തെത്തി ദൗത്യസംഘത്തെ അഭിനന്ദിച്ചു.
വയനാട്ടിൽ നിന്ന് ഡോ. അരുൺ സക്കറിയ, ഡോ.അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ 27 അംഗസംഘമാണ് ധോണിയിൽ എത്തിയിരുന്നത്. നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് സംഘം നാട്ടുകാരെ ഭീതിയിലാക്കിയിരുന്ന പി ടി 7 നെ പിടികൂടിയത്. ഇതിനായി പരിശ്രമിച്ച വനംവകുപ്പിലെ ഓരോ സംഘാംഗവും പ്രതിബദ്ധതയോടെയും അങ്ങേയറ്റത്തെ അർപ്പണബോധത്തോടെയും കൂടിയാണ് പ്രവർത്തിച്ചതെന്നും അവരെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ലെന്നും എംബി രാജേഷ് പറഞ്ഞു.
ദൗത്യസംഘത്തിന് നേതൃത്വം നൽകിയ ഡോ.അരുൺ സക്കറിയയെയും മറ്റ് ഉദ്യോഗസ്ഥരെയും പാലക്കാട് നടന്ന ചടങ്ങിൽ വനംമന്ത്രിയും ആദരിച്ചിരുന്നു. വയനാട്ടിലും പാലക്കാടുമായി കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ദൗത്യസംഘത്തിന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ശ്രമകരമായ മൂന്ന് ദൗത്യങ്ങളാണ് വിജയകരമായി പൂർത്തിയാക്കാനായതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.
പുലർച്ചെ മൂന്ന് മണിക്കാണ് സംഘത്തിന് മുണ്ടൂർ കോർമയിലെ പാടത്ത് പിടി 7 ഇറങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് വനംവകുപ്പിന്റെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ച് സ്ഥലത്ത് തുടർന്നു. മുണ്ടൂരിനും ധോണിയ്ക്കും ഇടയിലുള്ള വനാതിർത്തിയിൽ വെച്ച് രാവിലെ കാട്ടാനയ്ക്ക് മയക്കുവെടി വെച്ചതു മുതൽ ധോണിയിൽ തയ്യാറാക്കിയ കുട്ടിലേക്ക് ആനയെ എത്തിക്കുന്നതു വരെ ഏറെ ശ്രമകരമായ ജോലിയായിരുന്നു ദൗത്യസംഘം നിർവ്വഹിച്ചത്.













Discussion about this post