കൊച്ചി: മാർക്‌സിസ്റ്റുകാർ അവരുടെ ചങ്കിലെ ചോരയിൽ മുക്കി ചുവപ്പിച്ചതാണ് ചെങ്കൊടി എന്നാണ് അണികളെ പറഞ്ഞു പറ്റിക്കുന്നതെന്നും പക്ഷെ ആ ചെങ്കൊടി ത്രിപുരയിൽ കാണിച്ചാൽ കെട്ടിവെച്ചകാശ് പോകുമെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് -കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രണ്ടുപേരും പരസ്പരം പൊരുതും. കേരളത്തിന് പുറത്തു അവർ ഒരുമിച്ചു നിന്ന് പൊരുതും. ത്രിപുരയിൽ അവർ രണ്ടു കൂട്ടരും ശത്രുക്കളായിരുന്നു. ഇപ്പോൾ ഒരുമിച്ചു നിന്നാണ് പൊരുതുന്നത്. ആരെ പറ്റിക്കാനാണ് ഈ നാടകമെന്ന് അദ്ദേഹം ചോദിക്കുന്നു. രണ്ടുപേരും ഈ നാടകം കളിയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. വേഷം മാറി മായായുദ്ധമാണ് ത്രിപുരയിൽ പയറ്റുന്നതെന്നും ഡോ കെഎസ് രാധാകൃഷ്ണൻ പരിഹസിച്ചു.
പുതിയ കൊടിയുടെ തണലിൽ പുതിയ ചിഹ്നം സ്വീകരിച്ചു മായപൊന്മാനായിട്ടാണ് മാരീചർ ഒരുമിച്ചു നിൽക്കുന്നത്. രണ്ട് കൂട്ടരുടെയും ലക്ഷ്യം ലളിതമാണ്. ബിജെപിയെ എങ്ങിനെയെങ്കിലും തോൽപിക്കണം. ഒറ്റയ്ക്കു നിന്നാൽ ഒന്നും നടക്കില്ല എന്ന് കണ്ടപ്പോഴാണ് ഒരുമിച്ചു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടു രണ്ടു പേരും കൊടിയും ചിഹ്നവും ഉപേക്ഷിച്ചു. ചങ്കിലെ ചോരകൊടുത്തു ചുവപ്പിച്ച ചെങ്കൊടി വലിച്ചെറിഞ്ഞു. പുതിയ കൊടിയെടുത്തു. പാർട്ടിയുടെ പഴയ ആചാര്യനായ നമ്പൂതിരിപ്പാടിന്റെ മുഖ്യശത്രു കോൺഗ്രസ്സായിരുന്നു. പുതിയകാലത്തെ ആചാര്യൻ സീതാരാമനാണ്.
സീതാരാമന് ഡൽഹിയിൽ നിൽക്കണം. മലയാളികളായ ഏതാനും മാദ്ധ്യമ പ്രവർത്തകരും ചില സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണ് അവിടെ സഖാക്കളായിട്ടുള്ളത്. എല്ലാവരും ഒത്തുചേർന്നാലും നൂറു പേര് തികയില്ല. അതുകൊണ്ടു സോണിയയുമായി നല്ല ബന്ധം സൂക്ഷിക്കാൻ സീതാരാമൻ എന്നും ശ്രമിച്ചിരുന്നു. സോണിയ കോൺഗ്രസിന് കൊടിയിൽ തന്നെ വിശ്വാസമില്ല. അതുകൊണ്ടു കൊടി എന്തായാലും അധികാരം മതി എന്ന് സോണിയ തീരുമാനിച്ചതിൽ തെറ്റില്ലെന്നും കെഎസ് രാധാകൃഷ്ണൻ പറഞ്ഞു.
Discussion about this post