ജുബൈൽ: സൗദിയിൽ മലപ്പുറം സ്വദേശിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് സ്വദേശി മഹേഷ് (45) ആശുപത്രിയിലാണ്. ഇയാൾ വിഷാദരോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. കഴുത്തുമുറിച്ചാണ് മഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശി മുഹമ്മദലി (58) ആണ് മരിച്ചത്. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരൻ ആയിരുന്നു. ഇതേ കമ്പനിയിൽ മെഷീനിസ്റ്റ് ആയിരുന്നു മഹേഷ്. രാത്രിയിൽ ജോലി കഴിഞ്ഞ് പുലർച്ചെ മുറിയിലെത്തി മയങ്ങുകയായിരുന്നു മുഹമ്മദലി. ഇതിനിടയിലാണ് മഹേഷ് ആക്രമിച്ചത്.
മുറിവേറ്റ് പുറത്തേക്ക് ഓടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം എത്തിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു. മുഹമ്മദലിയുടെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യയും നാല് പെൺമക്കളും അടങ്ങുന്നതാണ് മുഹമ്മദലിയുടെ കുടുംബം.
Discussion about this post