ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കില്ലെന്ന് ജബഹർലാൽ നെഹ്രു സർവകലാശാല. ക്യാമ്പസിനുള്ളിലെ സമാധാനാന്തരീക്ഷം തകർക്കാൻ ഡോക്യുമെന്ററിയുടെ പ്രദർശനം കാരണമായേക്കുമെന്നും അതിനാൽ പ്രദർശനം അനുവദിക്കില്ലെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
ജവഹർലാൽ നെഹ്രു സർവകലാശാല വിദ്യാർത്ഥി യൂണിയനാണ് ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി 9.00 മണിക്ക് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കാട്ടി യൂണിയൻ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇത് സർവകലാശാലയുടെ അനുമതിയോടെയല്ലെന്നും അധികൃതർ വ്യക്തമാക്കി.
പരിപാടി എത്രയും വേഗം റദ്ദാക്കാൻ ബന്ധപ്പെട്ട വിദ്യാർത്ഥികളോടും സംഘടനകളോടും സർവകലാശാല ആവശ്യപ്പെടുകയാണ്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ബിബിസി സംപ്രേഷണം ചെയ്ത വിവാദ ഡോക്യുമെന്ററിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാണ്. ഇന്ത്യയിലെ സകല അന്വേഷണ ഏജൻസികളും പിൽക്കാലത്ത് കോടതികളും തള്ളിയ ഉപജാപകരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഡൊക്യുമെന്ററി സംപ്രേഷണം ചെയ്തതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അതൃപ്തി പ്രകടമാക്കിയിരുന്നു.
Discussion about this post