കൊച്ചി: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാശംങ്ങളറിയിക്കണമെന്ന് ഹൈക്കോടതി. പോലീസിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഹൈക്കോടതി നൽകിയത്. നടപടി നേരിട്ടവർക്ക് പി.എഫ്.ഐയുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.വിശദമായ സത്യവാങ്മൂലമാണ് നൽകേണ്ടത്. ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം തന്റെ വസ്തുവകകൾ അന്യായമായി ജപ്തി ചെയ്‌തെന്ന് കാട്ടി കേസിൽ കക്ഷി ചേരാൻ മലപ്പുറം സ്വദേശി ടി.പി.യൂസഫ് അപേക്ഷ നൽകി. പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവും ഇല്ലെന്നും പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങളെ എതിർക്കുന്ന ആളാണ് താൻ, എന്നിട്ടും തന്റെ വീടിന് മുൻപിൽ അനാവശ്യമായി നോട്ടീസ് പതിക്കുകയും വസ്തുവകകൾ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് യൂസഫ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ജപ്തിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.ആകെ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതായാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡി സരിത നൽകിയ റിപ്പോർട്ടിലുള്ളത്. മലപ്പുറം ജില്ലയിൽനിന്നാണ് ഏറ്റവുമധികം സ്വത്ത് ജപ്തി ചെയ്തത്.
Discussion about this post