ലക്‌നൗ: നേപ്പാൾ പ്രഭവകേന്ദ്രമായ ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനില കെട്ടിടം നിലംപൊത്തി. ലക്‌നൗവിലെ വസീർ ഹാസൻ മേഖലയിലായിരുന്നു സംഭവം. വൈകിട്ടോടെയാണ് റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നേപ്പാൾ ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതിന്റെ പ്രകമ്പനം ഡൽഹിയിലും ലക്‌നൗവിലും ഉൾപ്പെടെ അനുഭവപ്പെടുകയായിരുന്നു.
പ്രകമ്പനത്തിന്റെ ആഘാതമാണോ കെട്ടിടം തകരാൻ കാരണമെന്ന് വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ ആശുപത്രികൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാന ദുരിതാശ്വാസ സേനയുടെ നേതൃത്വത്തിൽ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ട് ജെസിബികൾ ഉപയോഗിച്ച് തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കിയാണ് രക്ഷാപ്രവർത്തനം. കെട്ടിടത്തിനുള്ളിൽ എത്രപേർ കുടുങ്ങിയിരുന്നു എന്നത് രക്ഷാപ്രവർത്തനം അവസാനിച്ച ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു. മൂന്ന് പേരെ രക്ഷപെടുത്തിയിട്ടുണ്ട്.
യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സംഭവ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകർന്നത്. പ്രകമ്പനം കെട്ടിടത്തിന് കൂടുതൽ ബലക്ഷയം ഉണ്ടാക്കിയോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
നേപ്പാളിലെ കലികയിൽ നിന്ന് 12 കിലോമീറ്റർ അകലെ ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 മുതൽ 15 സെക്കൻഡുകൾ വരെ പ്രകമ്പനം നീണ്ടു നിന്നു. ഡൽഹിയിലും നോയ്ഡയിലും ലക്‌നൗവിലുമാണ് പ്രകമ്പനം കൂടുതൽ അനുഭവപ്പെട്ടത്.
Discussion about this post