തിരുവനന്തപുരം: സുപ്രീംകോടതി വിധിയെക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അത് ആകാമെന്ന വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോക്യുമെന്ററിയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ഗവർണർ വ്യക്തമാക്കി. ഇന്ത്യയെ കഷണങ്ങൾ ആയി കാണാൻ ആഗ്രഹിക്കുന്നവരുണ്ട്. ഇന്ത്യ ലോകനേതാവായി വരുമ്പോൾ ഇക്കൂട്ടർക്ക് നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണം.
ഇന്ത്യൻ വംശജൻ ബ്രിട്ടണിൽ പ്രധാനമന്ത്രിയായപ്പോൾ പോലും അവർ അസഹിഷ്ണുത കാണിച്ചു. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിലുള്ള രോഷമാണ് ചിലർക്ക്. ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും ഗവർണർ പറഞ്ഞു.
സർവ്വകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും ഗവർണർ വ്യക്തമാക്കി. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവല്ല. തെറ്റുകൾ ആരും ചോദ്യം ചെയ്യുന്നതായി കാണുന്നുമില്ല. സർവ്വകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കും. ഗവർണർക്ക് മുന്നിൽ മറ്റ് വഴികളില്ല. കൺകറന്റ് ലിസ്റ്റിൽ ഇല്ലായിരുന്നെങ്കിൽ ഒപ്പിടുമായിരുന്നു. നിയമനിർമാണം നടത്താനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. അത് ചോദ്യം ചെയ്യുന്നില്ല. പക്ഷേ അത് കോടതി വിധികൾ മാനിച്ചായിരിക്കണമെന്നും ഗവർണർ പറഞ്ഞു.
Discussion about this post