ഹൈദരാബാദ്: തെലങ്കാന ,ർക്കാരിന് തിരിച്ചടി. റിപ്പബ്ലിക് ദിനാഘോഷം പൂർണതോതിൽ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച തെലങ്കാന കെസിആർ സർക്കാരിന് തിരിച്ചടി. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് പൂർണതോതിൽ റിപ്പബ്ലിക് ദിന ആഘോഷം സംഘടിപ്പിക്കണമെന്ന് തെലങ്കാന ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകി കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ പൂർണ തോതിൽ സംഘടിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
രാജ്ഭവനിൽ പതാകയുയർത്തൽ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ ചെറുപരിപാടികൾ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസർക്കാർ അറിയിച്ചിരുന്നത്. കൊറോണ കാരണമാണ് പരിപാടി വെട്ടിച്ചുരുക്കിയതെന്നായിരുന്നു സർക്കാറിന്റെ വാദം.
പരിപാടി നടത്തുന്നുണ്ടോ ഇല്ലയോ എന്നതിൽ അറിയിപ്പെങ്കിലും തരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ നേരത്തേ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിന് ഔദ്യോഗികമായി സർക്കാർ മറുപടി നൽകിയിട്ടില്ല.
സാധാരണ തെലങ്കാനയിൽ സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്‌സിലാണ് റിപ്പബ്ലിക് ദിന പരിപാടികൾ നടക്കാറുള്ളത്. എന്നാൽ കഴിഞ്ഞ തവണയും കൊറോണ വ്യാപനം ചൂണ്ടിക്കാട്ടി സർക്കാർ റിപ്പബ്ലിക് ദിനപരിപാടികൾ വെട്ടിച്ചുരുക്കിയിരുന്നു. തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും അവരവരുടെ ഔദ്യോഗിക വസതികളിൽ വെവ്വേറെയായാണ് പതാക ഉയർത്തിയത്. എന്നാൽ കൊറോണ നിയന്ത്രണങ്ങൾ ഇല്ലാതായിട്ടും, കേന്ദ്ര നിർദ്ദേശം ഉണ്ടായിട്ടും ഇത്തവണ പരിപാടിയിൽ പൊതുജന പങ്കാളിത്തം അനുവദിക്കാതായതോടെയായിരുന്നു ഹൈക്കോടതിയിൽ ഹർജി എത്തിയത്.
പരേഡും ഗാർഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പരേഡിന് തയ്യാറെടുക്കുകയും ഗവർണറുടെ സന്ദേശം എഴുതി തയ്യാറാക്കുകയും ചെയ്തിട്ടില്ലാത്തതിനാൽ കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ .
Discussion about this post