തിരുവനന്തപുരം: ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഭരണഘടന ആക്രമണങ്ങൾ നേരിടുന്ന കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതിയുടെ ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമവും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഭരണഘടന തകർന്നാൽ രാജ്യത്തിന്റെ പരമാധികാരം തകരും. ഭരണഘടനയെ തകർക്കാനുള്ള ശ്രമങ്ങളൊന്നും കേരളത്തിൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ, മന്ത്രി സജി ചെറിയാനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. സജി ചെറിയാനോട് സ്വകാര്യമായി പറയാനുള്ള കാര്യങ്ങൾ മുഖ്യമന്ത്രി എന്തിനാണ് പൊതുസമ്മേളനത്തിൽ പറയുന്നത്, അതും വെള്ളപ്പള്ളി നടേശനൊക്കെ ഇരിക്കെ, ഇതൊക്കെ മോശമല്ലേ എന്നാണ് ഫേസ്ബുക്കിൽ ഈ വാർത്തയ്ക്ക് താഴെ ഒരാൾ ചോദിച്ചിരിക്കുന്നത്. സജി ചെറിയാനുള്ള സ്പെഷ്യൽ ട്യൂഷൻ ക്ലാസിന്റെ ലിങ്ക് തമിഴ് റോക്കേഴ്സ് ഹാക്ക് ചെയ്തു എന്ന തലക്കെട്ടിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് ഒരു പേജിൽ പ്രചരിക്കുന്നുണ്ട്.
സഖാവേ, മലർന്നുകിടന്ന് തുപ്പരുത് എന്നാണ് ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന ഈ വാർത്തയ്ക്ക് താഴെ മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട കേരളത്തിലല്ലേ സഖാവേ എന്നും ചിലർ ചോദിക്കുന്നുണ്ട്. കുന്തം, കൊടച്ചക്രം തുടങ്ങിയ പദങ്ങൾ ഭരണഘടനയുടെ പര്യായമായി ശബ്ദതാരാവലിയിൽ ഏത് പേജിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു ചോദ്യം.
ഭരണഘടനയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മന്ത്രി സജി ചെറിയാന് രാജി വെക്കേണ്ടി വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലുള്ള പോലീസ് സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. തുടർന്ന് സജി ചെറിയാൻ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വന്നിരുന്നു. ഈ സംഭവങ്ങളെ ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ പരിഹസിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനയെ ട്രോളന്മാർ ആഘോഷമാക്കുന്നത്.
Discussion about this post