ബംഗളൂരു: നഗരത്തിൽ ഇറച്ചിയുടെയും ഇറച്ചി വിഭവങ്ങളുടെയും വിൽപ്പന നിരോധിച്ച് ബംഗളൂരു നഗരസഭ. എയറോ- ഇന്ത്യ ഷോയുടെ പശ്ചാത്തലത്തിലാണ് നിരോധം ഏർപ്പെടുത്തിയത്. ഫെബ്രുവരി 13 മുതൽ 17 വരെയാണ് എയറോ- ഇന്ത്യ ഷോ.
യലഹങ്ക വ്യോമതാവളത്തിന്റെ 10 കിലോ മീറ്റർ പരിധിയിലാണ് ഇറച്ചി വിൽക്കുന്നതിനും മാംസാഹാരം വിതരണം ചെയ്യുന്നതിനും വിലക്കുള്ളത്. ഇതേ തുടർന്ന് പ്രദേശത്തെ ഇറച്ചിക്കടകളും ഹോട്ടലുകളും അടച്ചിടും. ഇറച്ചിക്കടകളിലെയും, മാംസാഹാരം പാകം ചെയ്യുന്ന ഹോട്ടലുകളിലെയും മാലിന്യം കാരണം പ്രദേശത്ത് പക്ഷികളുടെ പ്രത്യേകിച്ച് പരുന്തുകളുടെ ശല്യം രൂക്ഷമാണ്. പരിപാടിയ്ക്കിടെയുള്ള വ്യോമ വിമാനങ്ങളുടെ അഭ്യാസ പ്രകടനത്തിന് ഇത് തടസ്സമാകും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്.
ഈ മാസം 30 മുതൽ അടുത്ത മാസം 20 വരെയാണ് മാംസത്തിനും, മാംസാഹാരത്തിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ നഗരസഭ പുറത്തിറക്കി. ഉത്തരവ് ലംഘിക്കുന്നർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് നഗരസഭയുടെ മുന്നറിയിപ്പ്.
അടുത്ത മാസം നടക്കുന്ന എയറോ- ഇന്ത്യ ഷോയിൽ പങ്കെടുക്കാൻ 731 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 98 പേർ വിദേശികളാണ്. 1996 മുതലാണ് വ്യോമതാവളത്തിൽ എയറോ-ഇന്ത്യ ഷോ സംഘടിപ്പിക്കാൻ ആരംഭിച്ചത്.
Discussion about this post