ഗുവാഹട്ടി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങി അസം സർക്കാർ. വരുന്ന നാലോ അഞ്ചോ മാസങ്ങൾക്കുളളിൽ ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ പറഞ്ഞു. 14 വയസിൽ താഴെയുളള പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകൃത്യമാണെന്നും വിവാഹം കഴിച്ച ശേഷമാണെങ്കിലും അതിന് മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്നതും അവരെ ഗർഭിണികളാക്കുന്നതും തടയാനായി ശക്തമായ നിയമനിർമാണത്തിന് അസം ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.
പെൺകുട്ടികൾക്ക് നിയമപരമായി വിവാഹം കഴിക്കാനുളള കുറഞ്ഞ പ്രായപരിധി 18 വയസാണ്. അതിൽ താഴെ പ്രായമുളള കുട്ടികളെ വിവാഹം കഴിച്ചവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരും. ഇത്തരത്തിൽ വിവാഹം ചെയ്ത നിരവധി ഭർത്താക്കൻമാർ ജീവപര്യന്തം തടവ് വരെ അനുഭവിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിശ്ചിത പ്രായം തികയുന്നതിന് മുൻപേ അമ്മമാരാകുന്ന പെൺകുട്ടികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 മുതൽ 30 വയസ് വരെയാണ് അമ്മമാരാകാൻ ഉചിതമായ പ്രായപരിധിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
14 വയസിൽ താഴെയുളള പെൺകുട്ടികളെ വിവാഹം കഴിച്ചാൽ പോക്‌സോ നിയമത്തിന്റെ പരിധിയിൽവരും. 14 മുതൽ 18 വയസ് തികയുന്നതിന് മുൻപ് പെൺകുട്ടിയെ വിവാഹം കഴിച്ചാൽ അത് ശൈശവ വിവാഹ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അസം സർക്കാർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post