തിരുവനന്തപുരം; കേരളത്തെ പിണറായി സർക്കാർ ശ്രീലങ്കയുടെയും പാകിസ്താന്റെയും പാതയിലാണ് കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിൻറെ സാമ്പത്തിക തകർച്ചയ്ക്ക് ഭരണകക്ഷിയോടൊപ്പം തന്നെ പ്രതിപക്ഷവും ഉത്തരവാദികളാണ്. കാലാകാലങ്ങളായി കേരളം മാറി മാറി ഭരിച്ച ഇടതുപക്ഷത്തിൻറേയും യുഡിഎഫിൻറേയും തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും അഴിമതിയും ധൂർത്തുമാണ് കേരളത്തെ തകർച്ചയിലെത്തിച്ചത്. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ കട്ടപ്പുറത്താക്കാൻ സിപിഐഎമ്മിനോട് മത്സരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനം കടക്കെണിയിലാണെന്ന് പറയുമ്പോഴും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പൊടിച്ച് പുതിയ ഇന്നോവ ക്രിസ്റ്റ് വാങ്ങിയത് ധൂർത്തിന്റെ കാര്യത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് തെളിയിക്കുന്നതാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ പരസ്യമായി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുവജനങ്ങൾ തൊഴിലില്ലാതെ അലയുമ്പോൾ യുവജന കമ്മീഷൻ അദ്ധ്യക്ഷ ഒരു പണിയും ചെയ്യാതെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുകയാണ്. ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന പരാതി ഗൗരവതരമാണ്. കേരളത്തിൽ സിപിഐഎമ്മുകാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ നികുതികൂട്ടുമെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ വാദം വിചിത്രമാണ്. എല്ലാ സാധനങ്ങൾക്കും വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന കിഫ്ബിയുടെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. കിഫ്ബി എന്നത് വെറും തട്ടിപ്പാണെന്ന് ബിജെപി നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. സംസ്ഥാന ബജറ്റ് കൂടി കഴിയുന്നതോടെ കേരളത്തിന്റെ നില കൂടുതൽ പരുങ്ങലിലാവും. കേന്ദ്ര ബജറ്റാണ് സംസ്ഥാനത്തിന്റെ ഏക ആശ്രയമെന്നും കെസുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post