ആലപ്പുഴ: ലഹരിക്കടത്ത് കേസുകളിൽ സിപിഎം നേതാക്കൾ പ്രതികളാകുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ലഹരിക്ക് വേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്കാരമാണ് വളരുന്നത്. ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ സർക്കാർ സ്ഥലം മാറ്റുകയാണെന്ന് സുധാകരൻ ആരോപിച്ചു.
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ ആരോപണവിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസ്, ജി. സുധാകരനും പി.പി ചിത്തരഞ്ജനുമെതിരെ രംഗത്തെത്തിയിരുന്നു. ഇരുവരും ചേർന്ന് തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് നല്‍കിയ കത്തിലായിരുന്നു ഷാനവാസ് ആരോപണം ഉന്നയിച്ചത്. ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലുള്ള വിഭാഗീയതയാണ് ലഹരിക്കടത്ത് കേസിന് പിന്നിലെന്നും ഷാനവാസ് കത്തില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കെതിരെ തുറന്നടിച്ചുകൊണ്ട് സുധാകരൻ രംഗത്തെത്തിയത്.
അതേസമയം സംസ്ഥാന ആരോഗ്യവകുപ്പിനെതിരെയും ജി സുധാകരൻ വിമർശനം ഉന്നയിച്ചു. ഡോക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പകരം ആളെ വയ്ക്കാതെ ഡോക്ടര്‍മാരെ സ്ഥലംമാറ്റുന്നു. സ്ഥലം മാറ്റവും പകരം ആളെ വയ്ക്കലും ഒറ്റ ഓര്‍ഡറില്‍ത്തന്നെ നടക്കണമെന്നും അതാണ് ശാസ്ത്രീയമെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എവിടെയുമെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post