ന്യൂഡൽഹി; കശ്മീരിലെ ലാൽ ചൗക്കിൽ സമാധാന പരമായി ദേശീയ പതാക ഉയർത്താൻ കഴിഞ്ഞതിന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയണമെന്ന് ബിജെപി ദേശീയ വക്താവ് രാജ്യവർദ്ധൻ റാത്തോഡ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും ശ്രമഫലമായിട്ടാണ് ഇന്ന് ഏതൊരാൾക്കും കശ്മീരിൽ അഭിമാനത്തോടെ ദേശീയ പതാക ഉയർത്താമെന്ന സ്ഥിതി സംജാതമായതെന്നും രാജ്യവർദ്ധൻ റാത്തോഡ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ശക്തമായ ഇടപെടൽ കൊണ്ടാണ് രാഹുലിന് കശ്മീരിൽ അഭിമാനത്തോടെ, സമാധാനപരമായി പതാക ഉയർത്താൻ സാധിച്ചതെന്ന് രാജ്യവർദ്ധൻ റാത്തോഡ് പറഞ്ഞു. കശ്മീരിൽ മുൻപ് നിലനിന്ന സുരക്ഷാ ഭീഷണിയും കല്ലേറ് ഉൾപ്പെടെയുളള അക്രമ സംഭവങ്ങളും പരോക്ഷമായി പരാമർശിച്ചായിരുന്നു രാജ്യവർദ്ധൻ റാത്തോഡിന്റെ വാക്കുകൾ.
ഭാരത് ജോഡോ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ടാണ് ലാൽ ചൗക്കിൽ രാഹുൽ ദേശീയപതാക ഉയർത്തിയത്. പ്രിയങ്ക ഗാന്ധിയും രാജ്യസഭാ എംപി രൺദീപ് സിംഗ് സുർജേവാല, കെസി വേണുഗോപാൽ, കശ്മീരിലെ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരും രാഹുലിന് ഒപ്പം ഉണ്ടായിരുന്നു.
ദേശീയ പതാക ഉയർത്തി ദേശീയഗാനവും പാടിയ ശേഷമാണ് കോൺഗ്രസ് നേതാക്കൾ മടങ്ങിയത്. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ പാന്ഥാചൗക്കിൽ നിന്നാണ് രാവിലെ രാഹുൽ യാത്ര തുടങ്ങിയത്. ലാൽ ചൗക്കിൽ പതാക ഉയർത്തുകയെന്നത് രാഹുലിന്റെ സന്ദർശന ഷെഡ്യൂളിൽ ഇല്ലായിരുന്നു. ശ്രീനഗറിലെ കോൺഗ്രസ് ഓഫീസിൽ പതാക ഉയർത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.
നരേന്ദ്രമോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് സമാധാന പാതയിലേക്ക് കശ്മീരിനെ മടക്കി കൊണ്ടുവരാൻ കഴിഞ്ഞത്. എന്നാൽ കോൺഗ്രസ് ഇതിനെ നിരന്തരം വിമർശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആളുകൾ രാഹുലിന്റെ അടുത്തേക്ക് എത്തി സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിച്ചതോടെ ഭാരത് ജോഡോ യാത്ര നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. ഇതിനൊടുവിലാണ് യാത്ര പൂർത്തിയാക്കുകയും ഔദ്യോഗിക സമാപന പരിപാടികൾ നടക്കുകയും ചെയ്തത്.
Discussion about this post