ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്താനിൽ വിഭജന ആവശ്യം ശക്തമാകുന്നു. മോചനം ആവശ്യപ്പെട്ട് ബലൂചിസ്ഥാൻ സ്വാതന്ത്ര്യസമര സേനാനികൾ പ്രതിഷേധം ശക്തമാക്കുന്നു. രണ്ട് വ്യത്യസ്ത സംഘട്ടനങ്ങളിലായി ബലൂച് സ്വാതന്ത്ര്യസമര പോരാളികൾ സൈനികരെ വധിച്ചതായി വിവരം. പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോലാൻ, കാലാട്ട് മേഖലകളിൽ നടന്ന സംഘട്ടനങ്ങളിൽ ലെവീസ് ഫോഴ്സിലെ ഒരു സൈനികനും ഒരു പോലീസ് കോൺസ്റ്റബിളും കൊല്ലപ്പെടുകയും രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
ബോലാൻ ജില്ലയിലെ ബാല നാരി മേഖലയിലെ ലെവീസ് ഫോഴ്സിന്റെ ചെക്പോസ്റ്റിൽ വച്ച് ഹുസൈൻ കുർദ് എന്ന സൈനികനനും കലാട്ട് ജില്ലയിലെ മുഗൾസായിൽ വച്ച് പോലീസ് കോൺസ്റ്റബിളായ നസീർ അഹമ്മദ് ബംഗുൽസായിയുമാണ് കൊല്ലപ്പെട്ടത്.
അതേസമയം 2022 ൽ 10 ബലൂച് പോരാളികളാണ് സ്വാതന്ത്ര്യസമരത്തിനിടെ കൊല്ലപ്പെട്ടത്. 162 ഓളം സംഘട്ടനങ്ങളും ആക്രമണങ്ങളുമാണ് ബലൂച് അനുയായികൾ നടത്തിയത്. സംഘട്ടനത്തിലൂടെ 213 പാക് സൈനികരെ ബലൂച് പോരാളികൾ വധിച്ചു. 27 പാക് സൈനിക ഏജന്റുമാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഏഴ് എസ്എസ് ജി കമാൻഡോകൾ അടക്കം 100 ലധികം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരു കാലത്ത് സ്വതന്ത്രരാജ്യമായിരുന്ന ബലൂചിസ്ഥാനെ ബ്രീട്ടീഷുകാർ കോളനിയാക്കുകയും 1947 ആഗസ്റ്റ് 11 ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്നാൽ മൂന്നാം നാൾ പാകിസ്താൻ ബലപ്രയോഗത്തിലൂടെ ബലൂചിസ്ഥാനെ അധീനതയിലാക്കുകയായിരുന്നു. പാകിസ്താന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാൻ പ്രകൃതിവാതക ശേഖരത്താൽ സമ്പന്നമാണ്. ദശാബ്ദങ്ങളായി സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ബലൂചിസ്ഥാൻ പേരാളികൾ സമരം നടത്തി വരികയാണ്.
Discussion about this post