ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം മുരളി വിജയ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താൻ വിരമിക്കുകയാണെന്ന് മുരളി വിജയ് അറിയിച്ചു. ക്രിക്കറ്റ് ലോകത്തിലെ പുതിയ മേഖലകളിലേക്ക് കടന്ന് ചെല്ലാനും അതിന്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനുമാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് വിരമിക്കൽ സന്ദേശത്തിൽ താരം പറഞ്ഞു.
2008ൽ ആരംഭിച്ച അന്താരാഷ്ട്ര കരിയറിൽ 61 ടെസ്റ്റുകളിലും 17 ഏകദിനങ്ങളിലും 9 ട്വന്റി 20 കളിലും മുരളി വിജയ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎല്ലിലും നിറസാന്നിധ്യമായിരുന്നു. 2008-09ലെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ നാഗ്പൂരിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം.
2018 ഡിസംബറിൽ പെർത്തിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു തമിഴ്നാട് താരം ഇന്ത്യക്കായി അവസാനമായി പാഡണിഞ്ഞത്. 2019ൽ തമിഴ്നാടിന് വേണ്ടിയാണ് അവസാനമായി ലിസ്റ്റ് എ മത്സരം കളിച്ചത്. 2020 സെപ്റ്റംബറിൽ ഐപിഎല്ലിലാണ് പ്രൊഫഷണൽ ക്രിക്കറ്റിൽ അവസാനമായി മുരളി വിജയ് പ്രത്യക്ഷപ്പെട്ടത്.
ടെസ്റ്റിൽ 105 ഇന്നിംഗ്സുകളിലായി 3,982 റൺസ് മുരളി വിജയ് സ്കോർ ചെയ്തിട്ടുണ്ട്. 38.28 ആയിരുന്നു ശരാശരി. 12 അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ച്വറികളും 15 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ ഹൈദരാബാദിൽ 2013ൽ നേടിയ 167 ആണ് മികച്ച പ്രകടനം. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡെയർഡെവിൾസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പഞ്ചാബിന്റെയും ഡൽഹിയുടെയും ക്യാപ്ടനായിരുന്നു. 2013 മുതൽ 2018 വരെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഓപ്പണിംഗ് ബാറ്റ്സ്മാനായ മുരളി വിജയ്.
2011 ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 52 പന്തിൽ നേടിയ 95 റൺസിന്റെ ബലത്തിലാണ് ചെന്നൈ കപ്പുയർത്തിയത്. ആ മത്സരത്തിൽ മുരളി വിജയ് ആയിരുന്നു മാൻ ഓഫ് ദ് മാച്ച്. ഐപിഎല്ലിൽ 121.87 പ്രഹര ശേഷിയിൽ 13 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 2619 റൺസ് നേടിയിട്ടുണ്ട്.
തുടർന്ന് വിദേശ ലീഗുകളിൽ കളിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് താൻ എന്നും ഒരു ക്രിക്കറ്റ് ആസ്വാദകനായിരിക്കും എന്നായിരുന്നു മുരളി വിജയുടെ മറുപടി. വിരമിച്ച ഇന്ത്യൻ താരങ്ങളും മുരളി വിജയുടെ സമകാലികരുമായിരുന്ന റോബിൻ ഉത്തപ്പ, യൂസഫ് പഠാൻ തുടങ്ങിയവർ നിലവിൽ യു എ ഇയിലെ ഐഎൽ ടി20യിൽ കളിക്കുന്നുണ്ട്.
Discussion about this post