ഇസ്ലമാബാദ്: പാകിസ്താനിൽ നടക്കാനിരിക്കുന്ന ദേശീയ അസംബ്ലിയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മത്സരിക്കുമെന്ന് വിവരം. ലാഹോറിൽ നടന്ന തെഹ്രീക് പാർട്ടി കോർ കമ്മറ്റി യോഗത്തിലാണ് ഈ വിചിത്ര തീരുമാനം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 33 സീറ്റിലേയും പിടിഐയുടെ ഏക സ്ഥാനാർത്ഥി ഇമ്രാൻ ഖാൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പാകിസ്താനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടിട്ടും തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത് കൊണ്ടാണ് ഈ തീരുമാനമെന്ന് പാർട്ടി വക്താക്കൾ വ്യക്തമാക്കി.
മാർച്ച് 16 ന് ഉപതിരഞ്ഞെടുപ്പ് നടത്താനാണ് പാക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 2022 ലെ തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാൻ മത്സരിച്ച എട്ട് സീറ്റുകളിൽ ആറിലും വിജയം നേടിയിരുന്നു. ഇമ്രാൻ ഖാനൊപ്പം രാജ്യം പൂർണമായി വിശ്വാസം അർപ്പിക്കുന്നു എന്ന് തെളിയിക്കാനാണ് നീക്കമെന്ന് പാർട്ടി വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. 33 സീറ്റുകളിൽ 12 എണ്ണം പഞ്ചാബ് പ്രവിശ്യയിലും എട്ടെണ്ണം ഖൈബർ പഖ്തൂൺഖ്വയിൽ , മൂന്നെണ്ണം ഇസ്ലാമാബാദിലും, ഒൻപതെണ്ണം സിന്ധിലും ഒരെണ്ണം ബലൂചിസ്ഥാനിലുമാണ്.
ഇമ്രാൻ ഖാന്റെ പാർട്ടിയ്ക്ക് മറ്റൊരാളെയും മത്സരിപ്പിക്കാനില്ലാത്ത് കൊണ്ടാണ് ഈ നീക്കമെന്നും ഇമ്രാൻ ഖാന്റെ അധികാരവടംവലിയാണ് ഇതെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പാർട്ടി ആരോപിച്ചു. ഏതായാലും തങ്ങളുടെ ഏക സ്ഥാനാർത്ഥിക്കായി പിടിഐ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
Discussion about this post