തിരുവനന്തപുരം: കടലിൽ മത്സ്യബന്ധനത്തിനായി പോയ മത്സ്യത്തൊഴിലാളികളോട് മടങ്ങിയെത്താൻ നിർദ്ദേശിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതി തീവ്ര ന്യൂനമർദ്ദമായി മാറിയ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദത്തിൻറെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികളോട് മടങ്ങാനുള്ള നിർദ്ദേശം. ഇന്ന് വൈകീട്ടോട് കൂടി മടങ്ങിയെത്തണം എന്നാണ് നിർദ്ദേശം. ന്യൂനമർദ്ദത്തിന്റെ ഫലമായി അടുത്ത മാസം നാല് വരെ അതിശക്തമായ കാറ്റും, മോശം കാലാവസ്ഥയുമാണ് അനുഭവപ്പെടുക. അതിനാൽ കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാദ്ധ്യതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് വ്യാപകമായി മഴ ലഭിക്കുക. നിലവിൽ മഴ ലഭിക്കാവുന്ന ജില്ലകളിൽ അലർട്ടുകൾ നൽകിയിട്ടില്ല. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post