അഗർത്തല: സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്ന ത്രിപുരയിലെ സിപിഎം- കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷം. അനുവദിച്ചതിലും കൂടുതൽ സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ, അത് അംഗീകരിക്കാൻ പറ്റില്ല എന്ന നിലപാടിലാണ് സിപിഎം.
സഖ്യത്തിൽ 13 സീറ്റുകളാണ് കോൺഗ്രസിന് നൽകാൻ സിപിഎം തീരുമാനിച്ചിരുന്നത്. എന്നാൽ നാല് സീറ്റുകൾക്ക് കൂടി അവകാശവാദമുന്നയിച്ചാണ് കോൺഗ്രസ് സമ്മർദ്ദം ശക്തമാക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്.
അതേസമയം, കോൺഗ്രസിന്റെ അവകാശവാദത്തിനെതിരെ പരോക്ഷ വിമർശനവുമായി ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ രംഗത്ത് വന്നു. കോൺഗ്രസുമായി ഉള്ളത് തിരഞ്ഞെടുപ്പ് ധാരണ മാത്രമാണ്, സഖ്യമല്ല. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് പരസ്പര ധാരണയെന്ന് മണിക് സർക്കാർ പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താൻ പരസ്പര ധാരണ എന്ന ആശയവുമായി എല്ലാ പ്രതിപക്ഷ പാർട്ടികളെയും സമീപിച്ചു. കൂട്ടത്തിൽ കോൺഗ്രസ് മാത്രമാണ് ഇതിന് തയ്യാറായത്. സഖ്യത്തിൽ അനുവദിച്ച 13 സീറ്റുകൾക്ക് പുറമേ നാല് സീറ്റുകൾ കൂടി വേണമെന്ന കോൺഗ്രസ് നിലപാടിനോടുള്ള വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും മണിക് സർക്കാർ പറഞ്ഞു.
Discussion about this post