തിരുവനന്തപുരം: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസത്തെ നോട്ടീസ് കാലാവധി വേണമെന്ന ചട്ടത്തിൽ മാറ്റം ആവശ്യമാണെന്ന് ഹൈക്കോടതി. ആചാരങ്ങളിലും മറ്റും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായ സാഹചര്യത്തിൽ വിവാഹത്തിന് നിയമസാധുത ലഭിക്കുന്നതിന് ഇത്രയും കാലതാമസം എന്തിനെന്ന് ചിന്തിക്കപ്പെടണമെന്ന് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശികൾ സമർപ്പിച്ച ഹർജിയിൽ സർക്കാർ ഉൾപ്പെടെ ഉള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം.
സാമൂഹിക സ്ഥിതിയിൽ ഉൾപ്പെടെ മാറ്റം വന്ന സാഹചര്യത്തിൽ ഇത്തരം ചട്ടങ്ങൾക്ക് കാലാനുസൃതമായ മാറ്റം ആവശ്യമല്ലേയെന്ന് കോടതി ചോദിച്ചു. നിലവിൽ സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസത്തെ നോട്ടീസ് കാലയളവ് പൂർത്തീകരിക്കണം. വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ 30 ദിവസമായി താമസിക്കുന്നവരായിരിക്കണം വധൂവരന്മാർ എന്നും നിയമത്തിൽ പറയുന്നു.
വിദേശത്തും മറ്റും ജോലി ചെയ്യുന്ന യുവാക്കൾ നാട്ടിലെത്തുന്ന ചെറിയ കാലയളവിൽ തന്നെ വിവാഹം നടത്തുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് നോട്ടീസ് കാലയളവിൽ പുനർവിചിന്തനം ആവശ്യമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചത്.
Discussion about this post