തിരുവനന്തപുരം; സംസ്ഥാനത്തെ ലഹരി കടത്തുകേസുകളിൽ സിപിഎമ്മിന്റെയും ഇടത് യുവജന സംഘടനകളുടെയും നേതാക്കൾ തുടർച്ചയായി പിടിയിലാകുന്നത് നിയമസഭയിൽ തുറന്നുകാട്ടി മാത്യു കുഴൽനാടൻ എംഎൽഎ. മയക്കുമരുന്ന് കേസുകളിൽ പിടിയിലാവുന്നവർക്ക് സർക്കാരിന്റെ തണലും തലോടലും കിട്ടുകയാണ്. അതുകൊണ്ടാണ് അവർ തഴച്ചുവളരുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ആലപ്പുഴയിൽ ലഹരികടത്ത് കേസിൽ ആരോപണ വിധേയനായ സിപിഎം നേതാവ് ഷാനവാസിനെ സംരക്ഷിക്കുന്നത് സർക്കാർ നിലപാടിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് കച്ചവടം കൊണ്ട് കേരളത്തിലെ സമൂഹമാണ് ഇല്ലാതാകുന്നത്. എന്തുകൊണ്ടാണ് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതാക്കൾ മറിഞ്ഞും തിരിഞ്ഞും ഇത്തരം കേസുകളിൽ പ്രതികളാകുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. സിപിഎമ്മിന്റെ നയപരിപാടി തന്നെയാണിത്. സിപിഎമ്മിൽ ഒരുപാട് ഷാനവാസുമാർ ഉണ്ട്. ഭരണപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കിയെങ്കിലും ബഹളം വെച്ചിട്ട് കാര്യമില്ലെന്നും സിപിഎം എക്കാലത്തും സ്വീകരിച്ചിട്ടുളള രാഷ്ട്രീയശൈലിയാണിതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
സിപിഎമ്മിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടിയുടെ ചവിട്ടുപടി കയറുന്നത് മയക്കുമരുന്ന് മാഫിയ ഉണ്ടാക്കുന്ന പണം കൊണ്ടാണ്. ഒന്നും രണ്ടുമല്ല സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിൽ സമാനമായ സംഭവം ഉണ്ടാകുകയാണ്. സ്‌കൂൾ കുട്ടികളെ ടാർഗറ്റ് ചെയ്തായിരുന്നു കരുനാഗപ്പളളിയിൽ പുകയില ഉൽപ്പനങ്ങൾ കൊണ്ടുവന്നതെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ടെന്നും നമുക്കെല്ലാവർക്കും മക്കൾ ഉളളതാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
സിപിഎമ്മിന്റെ ഗൃഹസന്ദർശനവുമായി ബന്ധപ്പെടുത്തി മാത്യു കുഴൽ നാടൻ നടത്തിയ പരാമർശവും സഭയിലെ സിപിഎം പ്രതിനിധികളെ ചൊടിപ്പിച്ചു. രാത്രി 10 മണി കഴിഞ്ഞാണ് ചിലയിടത്ത്
ഗൃഹസന്ദർശനം നടത്തുന്നത്. ആലപ്പുഴയിൽ ഒരാളെ പിടിച്ചപ്പോൾ പറയുകയാണ് മൊബൈൽ മറന്നുവെച്ച് എടുക്കാൻ വന്നതാണെന്ന്. ഗോവിന്ദൻ മാഷ് ഇവിടെയുണ്ടെങ്കിൽ ചോദിക്കണമെന്ന് ഉണ്ടായിരുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതോടെ ഭരണപക്ഷം വീണ്ടും ബഹളം തുടങ്ങി. ഔട്ട് ഓഫ് സിലബസിലേക്ക് പോകുകയാണെന്നും ടോപ്പിക്കിൽ ഇല്ലാത്ത കാര്യങ്ങളാണെന്ന് പറഞ്ഞു സ്പീക്കറും കുഴൽനാടനെ വിലക്കാൻ നോക്കി.
മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് വകുപ്പ് മന്ത്രിക്ക് മുൻപേ മറുപടി പറയാൻ എഴുന്നേറ്റത് മുഖ്യമന്ത്രിയാണ്. സിപിഎം പോലുളള പാർട്ടിയെക്കുറിച്ച് എന്ത് അസംബന്ധവും പറയാനുളള വേദിയാക്കി സഭയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്നും എന്തിനും ഒരു അതിരുണ്ടല്ലോ എന്നും പിണറായി കൂട്ടിച്ചേർത്തു. തുടർന്നായിരുന്നു മന്ത്രി എംബി രാജേഷ് വിഷയത്തിൽ സംസാരിച്ചത്.
ഗൃഹസമ്പർക്കവുമായി ബന്ധപ്പെട്ട കുഴൽനാടന്റെ ആരോപണത്തിന് യൂത്ത് കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത ദളിത് യുവതിയോട് കോൺഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയെന്ന് പരാതി ലഭിച്ചിട്ട് നടപടി സ്വീകരിച്ചോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ലഹരി ഉപയോഗത്തെയും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതത്തെയും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും കേരളത്തിൽ ലഹരി ഉപയോഗം കൂടുന്നത് നേരിടാൻ ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഒരാളെ പ്രതിയാക്കാൻ കഴിയൂ. തെളിവുകൾ ഉണ്ടെങ്കിൽ ഒരാളെയും വെറുതെ വിടില്ലെന്നും ഷാനവാസിന്റെ കാര്യം പരാമർശിച്ച് മന്ത്രി പറഞ്ഞു.













Discussion about this post