റായ്പൂർ: ഝാർഖണ്ഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. സംഭവത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. സിആർപിഎഫ് ജവാന്മാരായ രാകേഷ് പഥക്, ബി.ഡി അനൽ, പങ്കജ് യാദവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചായ്ബാസ മേഖലയിൽ ഉച്ചയോടെയായിരുന്നു സംഭവം. ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർക്ക് പരിക്കേറ്റത്. പ്രദേശത്ത് കൊടും ഭീകരൻ മിർസ ബെസ്രയുൾപ്പെടെയുള്ളവർ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സിആർപിഎഫ്. എന്നാൽ ഇക്കാര്യം നേരത്തെ മനസ്സിലാക്കിയ ഭീകരർ സേനാംഗങ്ങൾ വരുന്ന വഴിയിൽ ഐഇഡി സ്ഥാപിക്കുകയായിരുന്നു.
മെരൽഗഡ, ഹാത്തിബ്രു ഗ്രാമങ്ങൾക്കിടയിലുള്ള പ്രദേശത്താണ് ഐഇഡി സ്ഥാപിച്ചത്. ഇക്കാര്യം അറിയാതെ ഇതുവഴിയെത്തിയ സുരക്ഷാ സേനാംഗങ്ങൾ അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ കൂടെയുണ്ടായിരുന്ന സേനാംഗങ്ങൾ എത്തി ഇവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചു. റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണം ഉണ്ടായ പ്രദേശത്ത് പോലീസ് പരിശോധന നടക്കുകയാണ്. വരും ദിവസങ്ങളിൽ പ്രദേശത്ത് സുരക്ഷാ സേന നിർണായക നീക്കം നടത്തുമെന്നാണ് സൂചന.
Discussion about this post