ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിനെ പിടിച്ചുകുലുക്കിയ മദ്യനയ കുംഭകോണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണനക്കെടുത്ത് ഡൽഹി റോസ് അവന്യൂ കോടതി. കുറ്റപത്ര പ്രകാരം പ്രതികൾക്കെതിരെ വിചാരണ നടപടികൾ തുടരാം. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ കുറ്റപത്രത്തിലുണ്ടെന്ന് കോടതി കണ്ടെത്തി.
ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി വിജയ് നായർ ഉൾപ്പെടെ നിരവധി പേർക്കെതിരെ വിചാരണ തുടരാനുള്ള അനുമതിയാണ് ഇതോടെ പ്രത്യേക ജഡ്ജി എം കെ നാഗ്പാൽ നൽകിയിരിക്കുന്നത്. കേസിൽ നേരിട്ടോ അല്ലാതെയോ പങ്കാളികളാണെന്ന് കുറ്റപത്രത്തിൽ ആരോപിക്കപ്പെടുന്നവർക്കെതിരെ അന്വേഷണ നടപടികൾ തുടരാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റാരോപിതരായ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും വിചാരണ നേരിടുന്നതിനായി ഫെബ്രുവരി 23ന് രാവിലെ 10.30ന് ഹാജരാകണമെന്നും കോടതി അറിയിച്ചു. നിലവിൽ കേസിൽ പ്രതികളായ വിജയ് നായർ, ശരത് ചന്ദ്ര റെഡ്ഡി, ബിനോയ് ബാബു, അഭിഷേക് ബോണപ്പള്ളി, അമിത് അറോറ തുടങ്ങിയവർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
2021-22 ലെ ഡൽഹി സർക്കാരിന്റെ വിവാദ മദ്യനയം ഭരണകക്ഷി നേതാക്കൾക്ക് അവിഹിതമായി പണമുണ്ടാക്കാനുള്ള ഏർപ്പാടായിരുന്നു എന്ന് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കിയിരുന്നു. കേസിൽ ആം ആദ്മി പാർട്ടി നേതാക്കൾ കുറ്റകരമായ ഗൂഢാലോചന നടത്തി. നിയമസംവിധാനങ്ങളെ അട്ടിമറിച്ച് ജനങ്ങളുടെ നികുതിപ്പണം അഴിമതിയിലൂടെ വ്യർത്ഥമാക്കാൻ നേതാക്കൾ ശ്രമിച്ചുവെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇഡിയുടെ കണ്ടെത്തലുകൾ വ്യാജമാണെന്നായിരുന്നു ആം ആദ്മി പാർട്ടി സ്ഥാപകനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോപണം.
Discussion about this post