ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനിയുടെയും മുൻ സിപിഎം എം എൽ എ ദേബേന്ദ്രനാഥ് ബിശ്വാസിന്റെയും മുൻ അസം മന്ത്രിയും അന്തരിച്ച കോൺഗ്രസ് നേതാവുമായ അഞ്ജൻ ദത്ത സ്ഥാപിച്ച കമ്പനിയുടെയും ആറ് കോടിക്ക് മുകളിൽ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം നിരോധിക്കൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കണ്ടുകെട്ടൽ നടപടിയെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശാരദാ ചിട്ടി തട്ടിപ്പിലെ ഗുണഭോക്താക്കളാണ് ചിദംബരത്തിന്റെ ഭാര്യ നളിനിയും സിപിഎം നേതാവ് ദേബേന്ദ്രനാഥ് ബിശ്വാസും അന്തരിച്ച കോൺഗ്രസ് നേതാവ് അഞ്ജൻ ദത്തയുമെന്ന് ഇഡി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
2013 വരെ പശ്ചിമ ബംഗാളിലും അസമിലും ഒഡിഷയിലുമായി പ്രവർത്തിച്ച് വന്നിരുന്ന ശാരദ ഗ്രൂപ്പുമായി ബന്ധപ്പെട്ടതാണ് കുപ്രസിദ്ധമായ ശാരദാ ചിട്ടി തട്ടിപ്പ് കേസ്. ചിട്ടിയുടെ പേരിൽ 2,459 കോടി രൂപ സ്വരൂപിച്ച കമ്പനി, ഇടപാടുകാർക്ക് നൽകാതെ 1,983 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കേസിൽ കോൺഗ്രസ്, സിപിഎം, തൃണമൂൽ നേതാക്കൾ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ടവരുടെ 600 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി ഇതുവരെ കണ്ടുകെട്ടിയിരിക്കുന്നത്.
Discussion about this post