ഓടുന്ന വാഹനങ്ങൾ തീ പിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി കേരള പോലീസ്. കണ്ണൂരിൽ ഒരു കുടുംബ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് ഭാര്യയും ഭർത്താവും വെന്ത് മരിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തുന്നത്.
അപകടങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുതെന്നും വാഹനങ്ങത്തിലിരുന്ന് പുകവലിക്കരുതെന്നും നിർദ്ദേശമുണ്ട്. തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകർക്കുക. ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂർത്ത അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണമെന്നും കേരള പോലീസ് വ്യക്തമാക്കുന്നു.
അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
* വാഹനത്തിനു കൃത്യമായ മെയിന്റനൻസ് ഉറപ്പ് വരുത്തുക.
* എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.
* വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.
* വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം.
* ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.
* വാഹനത്തിലെ ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള ജോലികൾ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം.
* അനാവശ്യമോഡിഫിക്കേഷനുകൾ നിർബന്ധമായും ഒഴിവാക്കുക.
* തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക.
* വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക. സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകർക്കുക.
* ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂർത്ത അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം
* ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷ വായു ജീവൻ അപകടത്തിലാക്കാം.
* ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതൽ ഓക്‌സിജൻ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും
Discussion about this post