തിരുവനന്തപുരം: ബജറ്റിൽ മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. മദ്യവിലയിൽ സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് 400 കോടി രൂപയുടെ അധിക വരുമാനമാണെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ധനത്തിനും മദ്യത്തിനും വില വർദ്ധിപ്പിച്ചത് പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനാണെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ 11,000 കോടി രൂപ വേണം. പെൻഷൻ കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞ് അത് കൊടുക്കാതിരിക്കാനാവില്ല. അതിനാണ് ഇന്ധനത്തിനും മദ്യത്തിനും വില കൂട്ടുന്നതെന്നും ധനമന്ത്രി ന്യായീകരിച്ചു.
അതേസമയം എല്ലാ മദ്യത്തിനും വില കൂട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. 500 രൂപയിൽ താഴെയുള്ള മദ്യത്തിന് വില കൂടില്ല. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് മാത്രമാണ് വില വർദ്ധിക്കുന്നത്. 500 മുതൽ 999 രൂപ വരെ വില വരുന്ന മദ്യത്തിന് ബോട്ടിലിന് 20 രൂപ വർദ്ധിക്കും. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ഒരു ബോട്ടിലിന് 40 രൂപയും വർദ്ധിക്കും.
Discussion about this post