ന്യൂഡൽഹി: കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തും. അധികം വൈകാതെ വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുവദിക്കും.
ശബരിപാതയ്ക്ക് നൂറു കോടി ഉൾപ്പെടെ ഈ വർഷത്തെ ബജറ്റിൽ 2033 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണം. പദ്ധതിയെ വളരെ സുതാര്യമായാണ് കേന്ദ്രം പരിഗണിച്ചത്. പദ്ധതിക്കായി കണക്കാക്കിയ തുക വളരെ അധികമാണ്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. സിൽവർ ലൈൻ സംബന്ധിച്ച് കെ റെയിൽ സമർപ്പിച്ച കണക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ബജറ്റിൽ കേരള, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കായി അനുവദിച്ച പദ്ധതികളെക്കുറിച്ച് വീഡിയോ കോൺഫറൻസ് വഴി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അങ്കമാലി ശബരി റെയിൽപാതയ്ക്കായി സംസ്ഥാനം കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടിരുന്നു. 116 കിലോമീറ്റർ വരുന്ന പാതയ്ക്കായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും കഴിഞ്ഞ ദിവസത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
Discussion about this post